സുപ്രീം കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പെട്രോൾ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളിൽ വിആർഎസ് ഇൻസ്റ്റാൾ ചെയ്യാത്തതിനാണ് പിഴ ചുമത്തിയതെന്ന് ഐഒസി പറഞ്ഞു.

ദില്ലി: രാജ്യത്തെ പ്രധാന പെട്രോളിയം കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയത്തിനും വൻതുക പിഴ ചുമത്തി. പെട്രോൾ പമ്പുകളിൽ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കാത്തതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡാണ് പിഴ ചുമത്തിയത്. ഐഒസിക്ക് ഒരു കോടി രൂപയും ബിപിസിഎല്ലിന് 2 കോടി രൂപയും പിഴ ചുമത്തിയതായി കമ്പനികൾ അറിയിച്ചു. രാജ്യ തലസ്ഥാന മേഖലയിലെ (എൻസിആർ) റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വേപ്പർ റിക്കവറി സിസ്റ്റം (വിആർഎസ്) സ്ഥാപിക്കാത്തതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് കമ്പനിക്ക് നിർദ്ദേശം ലഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സുപ്രീം കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പെട്രോൾ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളിൽ വിആർഎസ് ഇൻസ്റ്റാൾ ചെയ്യാത്തതിനാണ് പിഴ ചുമത്തിയതെന്ന് ഐഒസി പറഞ്ഞു. വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ ഇന്ധനം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് പടരുമ്പോള്‍ ബെൻസീൻ, ടോലുയിൻ, സൈലീൻ തുടങ്ങിയ രാസ പദാർഥങ്ങൾ വായുവില്‍ കലരുമെന്ന് ഇത്തരം പദാര്‍ഥങ്ങള്‍ കാന്‍സറിന് വരെ കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഇന്ധനം ബാഷ്പീകരിച്ച് പുറത്തേക്ക് പോകുന്നത് തടയാനാണ് പമ്പുകളിൽ വിആർഎസ് സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. കമ്പനിയുടെ പ്രവർത്തനത്തെ യാതൊരു വിധേനയും ബാധിക്കില്ലെന്നും അതേസമയം, പണം അടയ്ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഐഒസി പറഞ്ഞു.

സുപ്രീം കോടതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ സംവിധാനങ്ങൾ സ്ഥാപിക്കാത്തതിന് ഭാരത് പെട്രോളിയത്തിന് രണ്ട് കോടി രൂപ പാരിസ്ഥിതിക നഷ്ടപരിഹാരം നൽകാൻ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 5 പ്രകാരം നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ബിപിസിഎല്ലും സ്ഥിരീകരിച്ചു. ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളിലും സ്റ്റോറേജ് ടെർമിനലുകളിലും പരിശോധിച്ച് വരികയാണെന്നും കമ്പനിയെ നോട്ടീസിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.