Asianet News MalayalamAsianet News Malayalam

മൂഡിസില്‍ തട്ടിവീണ് ഇന്ത്യന്‍ രൂപ, അവസാന ദിനങ്ങളില്‍ നഷ്ടത്തിലേക്ക് നീങ്ങി ഇന്ത്യന്‍ ഓഹരി വിപണി; കുതിപ്പ് പ്രതീക്ഷിച്ച് നിക്ഷേപകര്‍

അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച കാഴ്ചപ്പാട് സ്ഥിരതയിൽ നിന്ന് നെഗറ്റീവായി വെട്ടിത്താഴ്ത്തിയിരുന്നു.

Indian stock market weekly analysis Nov. 11, 2019
Author
Mumbai, First Published Nov 10, 2019, 8:06 PM IST

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനങ്ങളില്‍ ആത്മവിശ്വസത്തോടെ മുന്നേറിയ ഇന്ത്യന്‍ ഓഹരി വിപണി മൂഡിസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നഷ്ട മാര്‍ജിനിലേക്ക് നീങ്ങി. ആഴ്ച അവസാനം വിപണി പിന്നിലേക്ക് പോയതിന് സമാന്തരമായി ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനും ഇടിവ് നേരിടുകയുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 71.28 ആയി കുറഞ്ഞു. 32 പൈസയാണ് ഇടിവ് രേഖപ്പെടുത്തിയത്. സെൻസെക്സ് 330 പോയിന്‍റും ഇടിവ് നേരിട്ടിരുന്നു. അവധിക്ക് ശേഷം വ്യാപാരത്തിലേക്ക് കടക്കുന്ന വിപണി വീണ്ടും കുതിപ്പ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.  

മൂഡിസ് റേറ്റിങ് താഴ്ന്നത് സര്‍ക്കാരിനും വിപണിക്കും മേല്‍ വന്‍ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഈ വര്‍ഷം അഞ്ച് തവണ റിസര്‍വ് ബാങ്ക് പലിശാനിരക്ക് വെട്ടിക്കുറച്ചെങ്കിലും ഇതിന്‍റെ പ്രതിഫലനം സമ്പദ്ഘടനയിലുണ്ടാകുന്നില്ല. ഉപഭോക്തൃ വായ്പകളുടെ പ്രധാന സ്രോതസ്സായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയിലെ വായ്പ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മൂഡീസ് വ്യക്തമാക്കി.

അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച കാഴ്ചപ്പാട് സ്ഥിരതയിൽ നിന്ന് നെഗറ്റീവായി വെട്ടിത്താഴ്ത്തിയിരുന്നു. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്‍റെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.7 ശതമാനമായിരിക്കുമെന്നും മൂഡിസ് കണക്കാക്കുന്നു. സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നത് 3.3 ശതമാനമാണ്. മൂഡിസിന്‍റെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഗ്രേഡ് സ്‌കോറായ Baa2 ആണ് കറന്‍സി റേറ്റിങ്.

പ്രതിസന്ധി ബാങ്കിങ് മേഖലയില്‍ നിന്ന് ആരംഭിച്ച്, റീട്ടെയില്‍ ബിസിനസുകള്‍, കാര്‍ നിര്‍മ്മാതാക്കള്‍, ഗാര്‍ഹിക വില്‍പ്പന, വ്യവസായങ്ങള്‍ എന്നിവയിലേക്ക് വ്യാപിച്ചതോടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം കുത്തനെ ഇടിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിലെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു. ഇത്, കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പാദ വളര്‍ച്ചാ നിരക്കാണ്.

ഇനി എട്ട് ശതമാനത്തിന് അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സുസ്ഥിര വളര്‍ച്ചയ്ക്ക് സാധ്യത കുറവാണെന്നാണ് മൂഡിസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലെ മെല്ലെപ്പോക്ക് നീണ്ടുനില്‍ക്കുന്നത് വരുമാനം മെച്ചപ്പെടുത്തുന്നതിന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിന്റെയും വേഗത കുറയ്ക്കും.
 

Follow Us:
Download App:
  • android
  • ios