Asianet News MalayalamAsianet News Malayalam

എൽഐസി ഐപിഒ ജനുവരിയിൽ: നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്; ഐപിഒയുടെ 10 ശതമാനം പോളിസി ഹോൾഡർമാർക്ക്

നവംബർ അവസാനത്തോടെ റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. 

lic ipo touch market by Jan 2022
Author
Mumbai, First Published Jul 4, 2021, 12:51 PM IST

ദില്ലി: എൽഐസി ഐപിഒയുമായി (പ്രാഥമിക ഓഹരി വിൽപ്പന) ബന്ധപ്പെട്ട് മർച്ചന്റ് ബാങ്കർമാരിൽ നിന്ന് സർക്കാർ ബിഡ്ഡുകൾ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. 2022 ജനുവരിയിൽ എൽഐസി ഐപിഒ വിപണിയിൽ എത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.   

ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ഇഷ്യുവായി കരുതപ്പെടുന്ന ഐപിഒയ്ക്ക് മുന്നോടിയായി എൽഐസിയുടെ മൂല്യം കണക്കാക്കുന്നതിനായി ഇൻവെസ്റ്റ്മെൻറ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് ആക്ച്വറിയൽ സ്ഥാപനമായ മില്ലിമാൻ അഡ്വൈസേഴ്സ് എൽഎൽപി ഇന്ത്യയെ ചുമതലപ്പെടുത്തി. ജനുവരിയിലായിരുന്നു ഈ ന‌ടപടി.

എൽഐസി നിയമത്തിലെ ബജറ്റ് ഭേദഗതികളും, കമ്പനിയുടെ ഉൾച്ചേർത്ത മൂല്യം കണക്കാക്കിയുളള ആക്ച്വറിയൽ സ്ഥാപനത്തിന്റെ റിപ്പോർട്ടും ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തുവന്നേക്കും.   

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മർച്ചന്റ് ബാങ്കർമാരെ നിയമിക്കുന്നതിന് ബിഡ്ഡുകൾ ക്ഷണിക്കും, സ്ഥാപന നിക്ഷേപകരുമായി ചർച്ചകൾ നടക്കുന്നുതായും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

നവംബർ അവസാനത്തോടെ റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. 

എൽഐസി ഐപിഒ ഇഷ്യു വലുപ്പത്തിന്റെ 10 ശതമാനം വരെ പോളിസി ഹോൾഡർമാർക്കായി നീക്കിവയ്ക്കും. ഡെലോയിറ്റ്, എസ്ബിഐ ക്യാപ്സ് എന്നിവയെ ഐപിഒയ്ക്ക് മുമ്പുള്ള ഇടപാട് ഉപദേഷ്ടാക്കളായി നിയമിച്ചിട്ടുണ്ട്.

സർക്കാരിന് ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കുന്നതിന് എൽഐസിയുടെ ലിസ്റ്റിംഗ് നിർണായകമാകും. ന്യൂനപക്ഷ ഓഹരി വിൽപ്പനയിൽ നിന്നും സ്വകാര്യവൽക്കരണത്തിൽ നിന്നും നിലവിലെ സാമ്പത്തിക വർഷത്തിൽ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

1.75 ലക്ഷം കോടി രൂപയിൽ, ഒരു ലക്ഷം കോടി പൊതുമേഖലാ ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സർക്കാർ ഓഹരി വിൽക്കുന്നതിലൂടെയാണ് ഖജനാവിലേക്ക് എത്തേണ്ടത്. 75,000 കോടി സിപിഎസ്ഇ ഓഹരി വിറ്റഴിക്കൽ വഴിയും. 

Follow Us:
Download App:
  • android
  • ios