സവാള വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണി ഇടപെടൽ ഒരു മാസം കൂടി തുടരും. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള വിപണിയിൽ എത്തിക്കുന്നത്. പുതിയ വിളവ് എത്തുന്നതോടെ വരും ദിവസങ്ങളിൽ വില കുറയുമെന്നാണ് പ്രതീക്ഷ.
ദില്ലി: സവാള വിലയിന്മേൽ അടുത്ത ഒരു മാസം കൂടി സർക്കാർ വിപണി ഇടപെടൽ തുടരും. ഇതുവരെ 81.8 ടൺ സവാളയാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. 30 ടൺ സവാളയ്ക്ക് കൂടി ഓർഡർ നൽകുമെന്നും അറിയിപ്പ്. നിലവിൽ കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള വിപണിയിൽ എത്തിക്കുന്നത്. സർക്കാർ ഇടപെടലിലൂടെ വിലവർധനവ് പിടിച്ചുനിർത്താൻ ആയെന്നും വിലയിരുത്തൽ.
രാജ്യത്ത് ഗണേശ് ചതുർത്ഥി ആഘോഷങ്ങൾക്കിടയിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ് ഉള്ളി, വെളുത്തുള്ളി വിലകൾ. വിപണിയിൽ പുതിയ വിളവ് എത്താൻ വൈകുന്നതാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. പുതിയ സീസണിലെ ഉള്ളി എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും വിതരണം ആവശ്യത്തിന് ലഭ്യമല്ലാത്തതാണ് വില ഉയരാൻ കാരണം. അടുത്ത 20 മുതൽ 25 ദിവസത്തിനുള്ളിൽ പുതിയ സ്റ്റോക്ക് പൂർണ്ണമായി വിപണിയിലെത്തുന്നതോടെ വില താഴുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.


