ടാറ്റാ സൺസിന്റെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻ.ബി.എഫ്.സി) രജിസ്ട്രേഷൻ തിരികെ നൽകാനുള്ള അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. ഈ തീരുമാനത്തോടെ, 'അപ്പർ ലെയർ' എൻ.ബി.എഫ്.സി പട്ടികയിലുള്ള ടാറ്റാ സൺസിന് മൂന്ന് വർഷത്തിനുള്ളിൽ ഓഹരി വിപണിയിൽ നിർബന്ധമായും ലിസ്റ്റ് ചെയ്യേണ്ടി വരും

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസ്, തങ്ങളുടെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി രജിസ്ട്രേഷൻ സ്വമേധയാ തിരികെ നൽകാൻ സമർപ്പിച്ച അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. ആർ.ബി.ഐയുടെ ഈ തീരുമാനത്തോടെ കമ്പനിക്ക് ഓഹരി വിപണിയിൽ നിർബന്ധമായും ലിസ്റ്റ് ചെയ്യേണ്ടി വരും. ലിസ്റ്റ് ചെയ്താൽ ടാറ്റാ സണ്‍സ് പബ്ലിക് കമ്പനിയായി മാറും.

ടാറ്റാ സൺസിനെ ആർ.ബി.ഐ 2022 സെപ്റ്റംബറിൽ 'അപ്പർ ലെയർ' എൻ.ബി.എഫ്.സികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിലെ മാനദണ്ഡമനുസരിച്ച് ഇത്തരം കമ്പനികൾ മൂന്ന് വർഷത്തിനുള്ളിൽ ഓഹരി വിപണിയിൽ പ്രവേശിക്കണമെന്നാണ് നിയമം. ഇതൊഴിവാക്കുന്നതിനായി 2024 മാർച്ച് മാസത്തിൽ ടാറ്റാ സൺസ് 21,800 കോടിയിലധികം രൂപയുടെ കടബാധ്യതകൾ തീർക്കുകയും എൻബിഎഫ്‌സി ലൈസൻസ് തിരികെ നൽകാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അപേക്ഷ ആർ.ബി.ഐ നിരസിച്ചതോടെ ടാറ്റാ സൺസിന് അപ്പർ ലെയർ എൻ.ബി.എഫ്.സികൾക്കുള്ള കർശനമായ ബാങ്കിംഗ് നിയന്ത്രണങ്ങളും റിപ്പോർട്ടിംഗ് രീതികളും തുടരേണ്ടി വരും. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് മാതൃ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സൺസ് ഓഹരി വിപണിയിലേക്ക് എത്തുന്നത് ഇന്ത്യൻ സാമ്പത്തിക മേഖലയിലും ഓഹരി വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും.