പ്രൊമോട്ടേഴ്സ് ഗ്രൂപ്പിന് കമ്പനിയിൽ 98.90 ശതമാനം ഓഹരിയുണ്ട്.

മുംബൈ: ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദയു‌ടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണ കമ്പനിയായ രുചി സോയ 4,300 കോടി രൂപ വരെ വിപണിയിൽ നിന്ന് സമാഹരിക്കാനൊരുങ്ങുന്നു. ധനസമാഹരണത്തിനായുളള ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) നടപടികളുമായി ബന്ധപ്പെട്ട കരട് രേഖ സെബിക്ക് കമ്പനി സമർപ്പിച്ചു.

ലിസ്റ്റുചെയ്ത എന്റിറ്റിയിൽ 25 ശതമാനം മിനിമം പബ്ലിക് ഷെയർഹോൾഡിംഗിന്റെ സെബി മാനദണ്ഡം പാലിക്കുന്നതിനാണ് എഫ്പിഒ ആരംഭിക്കുന്നത്.

റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) കരട് മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് ശനിയാഴ്ച സമർപ്പിച്ചു. ഓഹരി വിൽപ്പനയിലൂടെ 4,300 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. സെബിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം അടുത്ത മാസം എഫ്പിഒ മൂലധന വിപണിയിലെത്താൻ സാധ്യതയുണ്ട്.

കമ്പനിയുടെ ഇക്വിറ്റി ഷെയറുകളുടെ പൊതു ഓഫർ വഴി ഫണ്ട് സ്വരൂപിക്കുന്നതിന് ബോർഡ് രൂപീകരിച്ചതും അധികാരപ്പെടുത്തിയതുമായ ഇഷ്യു കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഒരു റെഗുലേറ്ററി ഫയലിംഗിൽ രുചി സോയ വ്യക്തമാക്കി.

ബിഎസ്ഇ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവടങ്ങളിൽ ഫയൽ ചെയ്യുന്നതിന് 2021 ജൂൺ 12 ന് ഡിആർഎച്ച്പി പാനൽ അംഗീകരിച്ചു.

പ്രൊമോട്ടേഴ്സ് ഗ്രൂപ്പിന് കമ്പനിയിൽ 98.90 ശതമാനം ഓഹരിയുണ്ട്. സെബി ലിസ്റ്റിംഗ് നിയമങ്ങൾ അനുസരിച്ച്, സെക്യൂരിറ്റീസ് കോൺട്രാക്റ്റ് (റെഗുലേഷൻ) ചട്ടങ്ങൾ, 1957 പ്രകാരം ലിസ്റ്റിംഗ് ആവശ്യകതയ്ക്ക് അനുസൃതമായി 25 ശതമാനം മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് നേടുന്നതിന് കമ്പനി പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം കുറയ്ക്കേണ്ടതുണ്ട്. പ്രമോട്ടർമാരുടെ ഓഹരി 75 ശതമാനമായി നിജപ്പെടുത്താൻ സോയയ്ക്ക് മുന്നിൽ മൂന്ന് വർഷം കാലാവധിയുണ്ട്.

രുചി സോയയുടെ ഓഹരി വില വെള്ളിയാഴ്ച ബി എസ് ഇയിൽ 1,242.35 രൂപയായി ക്ലോസ് ചെയ്തു. കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷന് നിലവിൽ 36,800 കോടി രൂപയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona