ഇന്ത്യയിൽ ലിസ്റ്റുചെയ്ത കമ്പനികളിൽ ചൈനീസ് കമ്പനികൾക്ക് ഇപ്പോഴും 10% വരെ ഓഹരി വിഹിതം നേടാൻ കഴിയും. 

മുംബൈ: ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങളെക്കുറിച്ച് സർക്കാരും റെഗുലേറ്റർമാരും മേൽനോട്ടം കർശനമാക്കുന്നു. അയൽരാജ്യത്ത് നിന്നുള്ള നിക്ഷേപകർക്ക് കൂടുതൽ സൂക്ഷ്മപരിശോധന കൂടാതെ ഇവിടത്തെ കമ്പനികളിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കാൻ അനുവദിക്കരുതെന്ന് സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കസ്റ്റോഡിയൻമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

ചൈന, ഹോങ്കോംഗ്, മറ്റ് 11 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ ഇമെയിലിലൂടെ സെബി തേടിയിട്ടുണ്ട്. ഇത്തരം രാജ്യങ്ങളിൽ നിന്നുളള ഫണ്ട് നിയന്ത്രിക്കുന്നതിന് പിന്നിൽ ഒരു ചൈനീസ് നിക്ഷേപകനോ ഫണ്ട് മാനേജറോ പ്രവർത്തിക്കുന്നുണ്ടോയെന്നത് സംബന്ധിച്ചാണ് സെബിയുടെ അന്വേഷണം. 

ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് (എഫ്പിഐ) വഴി ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്താൻ ചൈനീസ് കമ്പനികൾക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തിൽ ഈ പരിശോധന വലിയ പ്രാധാന്യം അർഹിക്കുന്നു.

നിർദ്ദിഷ്ട നിയന്ത്രണങ്ങളുടെ അഭാവത്തിൽ, ഇന്ത്യയിൽ ലിസ്റ്റുചെയ്ത കമ്പനികളിൽ ചൈനീസ് കമ്പനികൾക്ക് ഇപ്പോഴും 10% വരെ ഓഹരി വിഹിതം നേടാൻ കഴിയും, ഇത് നിലവിലെ ഓഹരി വിപണിയിലെ സമ്മർദ്ദകാലയളവിൽ ചൈനീസ് കടന്നുകയറ്റത്തിന് കാരണമായേക്കും. 

എഫ്ഡിഐ, എഫ്പിഐ എന്നിങ്ങനെ രണ്ട് റൂട്ടുകളിലൂടെയാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം വരുന്നത്. എഫ്ഡിഐ നിയന്ത്രിക്കുന്നത് വാണിജ്യ മന്ത്രാലയവും വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്ന വകുപ്പുമാണ് (ഡിപിഐഐടി). ധനമന്ത്രാലയത്തിന് കീഴിലുള്ള സെബിയാണ് എഫ്പിഐ നിക്ഷേപങ്ങളെ നിയന്ത്രിക്കുന്നത്. 

മൊത്തം 16 ചൈനീസ് എഫ്പി‌ഐകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 1.1 ബില്യൺ ഡോളർ ടോപ്പ് ടയർ സ്റ്റോക്കുകളിൽ ഇവർ നിക്ഷേപിച്ചിട്ടുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായ (പ്രയോജനകരമായ ഉടമസ്ഥാവകാശം) റൂട്ടുകളിലൂടെ ചൈനയുടെ നിക്ഷേപത്തിന്റെ കൃത്യമായ നില പൊതുസഞ്ചയത്തിലില്ല.