ആഗോളതലത്തിൽ ഉണ്ടായ മാന്ദ്യത്തെ തുടർന്നാണ് ഇന്ത്യൻ വിപണികളിൽ ഇടിവ് ഉണ്ടായത്.

മുംബൈ മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി രൂക്ഷമാക്കികൊണ്ട് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ടത് ഇന്ത്യൻ ഓഹരി വിപണിയിൽ ചലനങ്ങളുണ്ടാക്കി. ആഭ്യന്തര സൂചികകൾ ആദ്യ വ്യാപാരത്തിൽ തന്നെ തകർന്നു. സെൻസെക്സ് ഏകദേശം 500 പോയിന്റുകൾ ഉയർന്നെങ്കിലും ഉടനെതന്നെ 800 പോയിന്റിലധികം ഇടിഞ്ഞു, നിഫ്റ്റി ഏകദേശം 250 പോയിന്റുകൾ ഇടിഞ്ഞു. ആഗോളതലത്തിൽ ഉണ്ടായ മാന്ദ്യത്തെ തുടർന്നാണ് ഇന്ത്യൻ വിപണികളിൽ ഇടിവ് ഉണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

സംഘർഷങ്ങൾ ഊർജ്ജ വിപണിയെ തളർത്തിയേക്കാമെന്നുള്ള ആശങ്കകൾക്കിടയിലാണ് സൂചികകൾ ഇടിഞ്ഞത്. ലോകത്തിലെ ക്രൂഡ് ഓയിൽ പാതകളിൽ പ്രധാനിയായ ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാൻ തീരുമാനം ഉണ്ടായാൽ എണ്ണവില റെക്കോർഡിലെത്തും. ഇന്ന് എണ്ണവില 2% ഉയർന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. എണ്ണവില കുതിച്ചുയരുന്നത് കറൻസി വിപണികളെയും ബാധിച്ചു, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 86.72 ആയി.

ലോകത്തിലെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് ഇറാൻ. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ ടെഹ്‌റാൻ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വിസമ്മതിച്ചതിനെത്തുടർന്ന്, ഞായറാഴ്ച പുലർച്ചെ യുഎസ് ബോംബർ ജെറ്റുകൾ ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവ ആക്രമിച്ചുരുന്നു. മൂന്ന് കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ഇന്നലെ വൈകുന്നേരം ലഭിച്ച ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അതേസമയം ഇറാൻ അവരുടെ ആണവ ശേഖരം ഈ കേന്ദ്രങ്ങളിൽ നിന്ന് മാറ്റിയിരിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.