ഇന്ന് നിഫ്റ്റിയില്‍ 29 പോയിന്റ് ഉയര്‍ന്ന് 17055 ലും സെന്‍സെക്‌സ് 66 പോയിന്റ് ഇടിഞ്ഞ് 57028 ലുമാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടങ്ങോട്ട് തകർച്ചയുടെ ലക്ഷണം തുടങ്ങി

മുംബൈ: ഒമിക്രോൺ വൈറസിന്റെ ഭീതിയിൽ വെള്ളിയാഴ്ച കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി വിപണികൾ നില മെച്ചപ്പെടുത്തി. ഇന്നത്തെ ആദ്യ സെഷനുകളിലെ നേട്ടം നിലനിർത്തിയില്ലെങ്കിലും കഴിഞ്ഞ ദിവസത്തെ തകർച്ചയെ അപേക്ഷിച്ച് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും സെൻസെക്സും നില മെച്ചപ്പെടുത്തി. നിഫ്റ്റി 27 പോയിന്റ് ഉയർന്ന് 17053 ലും സെന്‍സെക്‌സ് 153 പോയിന്റ് ഉയര്‍ന്ന് 57260 ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് നിഫ്റ്റിയില്‍ 29 പോയിന്റ് ഉയര്‍ന്ന് 17055 ലും സെന്‍സെക്‌സ് 66 പോയിന്റ് ഇടിഞ്ഞ് 57028 ലുമാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടങ്ങോട്ട് തകർച്ചയുടെ ലക്ഷണം തുടങ്ങി. നിഫ്റ്റിയില്‍ 200 ഓളം പോയിന്റും സെൻസെക്സ് 700 ഓളം പോയിന്റും പിന്നോട്ട് പോയി. എന്നാല്‍, ഇരു സൂചികകളും നഷ്ടം അതിവേഗത്തില്‍ മറികടന്ന് മുന്നേറി. ആഗോള വിപണികളിലെ നേട്ടവും ഇന്ത്യൻ ഓഹരി സൂചികകൾക്ക് നേട്ടമായി.

പക്ഷെ ബാങ്കിങ് ഓഹരികളിൽ കൊടാക് മഹീന്ദ്രയൊഴികെ മറ്റെല്ലാം തിരിച്ചടി നേരിട്ടു. കൊട്ടക് മഹിന്ദ്ര ഓഹരികൾ മൂന്ന് ശതമാനം ഉയർന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയിലുണ്ടായ നഷ്ടമാണ് ബാങ്ക് നിഫ്റ്റിയെ പുറകോട്ടു വലിച്ചത്. ബന്ധന്‍ ബാങ്കിന്റെ ഓഹരികളില്‍ അഞ്ച് ശതമാനത്തിലേറെ ഇടിവുണ്ടായി. പിഎന്‍ബി, ഐഡിഎഫ്‌സി ബാങ്ക്, ആര്‍ബിഎല്‍ ബാങ്കുകളുടെ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നഷ്ടം നേരിട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ പിടിച്ചുനിന്നത് സൂചികയെ വലിയ ക്ഷീണത്തിൽ നിന്ന് കാത്തു.

ആഗോള വിപണികളിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎൽ ടെക്‌നോളീജീസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, സൺ ഫാർമ, യുപിഎൽ, ഒഎൻജിസി, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.