ഭാരതി എയർടെൽ ഓഹരി കുതിക്കുന്നു. ആഭ്യന്തര വിപണി നേട്ടത്തോടെ മുന്നേറുന്നു. ലാഭം കൊയ്യുന്ന മറ്റ് ഓഹരികൾ ഏതെല്ലാമാണെന്ന് അറിയാം 

ദില്ലി: ആഭ്യന്തര വിപണി ഇന്ന് ആദ്യ വ്യാപാരത്തിൽ നേട്ടത്തിൽ. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 250 പോയിന്റ് ഉയർന്ന് 61,600 ലെവലിലും നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 18,350 ലെവലിലും വ്യാപാരം നടത്തുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ട്വിൻസ്, മാരുതി സുസുക്കി, ഭാരതി എയർടെൽ തുടങ്ങിയ സൂചിക-ഹെവിവെയ്റ്റുകളിലുടനീളം നേട്ടമുണ്ടാക്കിയതിന്റെ പിന്തുണയോടെയാണ് ആഭ്യന്തര വിപണികൾ ഉയർന്നത്. 

നിഫ്റ്റി സ്‌മോൾകാപ്പ് 100 സൂചിക 0.6 ശതമാനവും നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.3 ശതമാനവും ഉയർന്നതിനാൽ വിശാലമായ വിപണികളും നേട്ടത്തിലാണ്. 

മേഖലാപരമായി, നിഫ്റ്റി പി എസ്‌ യു ബാങ്ക്, നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ സൂചികകൾ വ്യാപാരത്തിൽ പതറിയെങ്കിലും, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ സൂചികകൾ 0.8 ശതമാനം വരെ ഉയർന്നു.

വ്യക്തിഗത ഓഹരികൾക്കിടയിൽ, പഞ്ചസാര കമ്പനികളുടെ ഓഹരികൾ മുന്നേറി. വിദേശ മൂലധനം പുറത്തേക്ക് ഒഴുകുന്നതും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും കാരണം തുടക്ക വ്യാപാരത്തിൽ യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 82.77 എന്ന നിലയിലെത്തി. 

ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ആഭ്യന്തര യൂണിറ്റ് ഡോളറിനെതിരെ 82.80 എന്ന നിലയിൽ ദുർബലമായി തുറന്നു, തുടർന്ന് കുറച്ച് നേട്ടം കൈവരിച്ച് 82.77 ൽ എത്തി.മുൻ സെഷനിൽ, യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 82.75 എന്ന നിലയിലായിരുന്നു.

അതേസമയം, ആറ് കറൻസികളുടെ ഒരു കുട്ടയ്‌ക്കെതിരായ ഗ്രീൻബാക്കിന്റെ കരുത്ത് അളക്കുന്ന ഡോളർ സൂചിക 0.15 ശതമാനം ഇടിഞ്ഞ് 104.54 ആയി.