മധ്യേഷ്യയിൽ പുകയുന്ന സംഘർഷം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിപ്പിക്കുകയാണ്. ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയ്ക്കുമെന്ന് വിവിധ ഏജൻസികൾ പ്രവചിക്കുന്നു. ഒപ്പം ഓഹരി വിപണിയിൽ അസ്ഥിരതയ്ക്കും കാരണമായേക്കാം. കഴിഞ്ഞ രണ്ട് മാസമായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലാണ്.

മധ്യേഷ്യയില്‍ പുകയുന്ന യുദ്ധം വെറും വാര്‍ത്താ തലക്കെട്ടുകളില്‍ ഒതുങ്ങുന്നില്ല;.അത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയ്ക്കുമോ എന്ന ആശങ്കയിലാണ് വിദഗ്ധര്‍. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യയിലെ വിലക്കയറ്റം വര്‍ദ്ധിപ്പിക്കാനും കമ്പനികളുടെ ലാഭത്തെ ബാധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് മാസമായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും ശുഭകരമല്ല.

വളര്‍ച്ചാ നിരക്ക് കുറഞ്ഞേക്കും

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വിവിധ ഏജന്‍സികള്‍ മുന്‍പ് നല്‍കിയിരുന്ന പ്രവചനങ്ങള്‍ ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസത്തെ പണനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പ്രവചിച്ചത് 6.9 ശതമാനം വളര്‍ച്ചയായിരുന്നു.എന്നാല്‍ യുണൈറ്റഡ് നേഷന്‍സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ വളര്‍ച്ച 6.4 ശതമാനമായി ചുരുങ്ങാനാണ് സാധ്യത. പ്രമുഖ ആഗോള ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മുന്‍പ് പറഞ്ഞിരുന്ന 7.1 ശതമാനത്തില്‍ നിന്നും 6.4 ശതമാനത്തിലേക്ക് താഴ്ത്തി. മറ്റൊരു ആഗോള ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ഇന്ത്യയുടെ വളര്‍ച്ച 6.2 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6 മുതല്‍ 6.5 ശതമാനം വരെ ആയിരിക്കുമെന്നാണ് പ്രവചിക്കുന്നത്. എണ്ണവില നിലവിലെ നിലയില്‍ തുടര്‍ന്നാല്‍ ഈ കണക്കുകളില്‍ ഇനിയും കുറവുണ്ടായേക്കാം.

നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍: വിപണിയില്‍ എന്ത് സംഭവിക്കും?

യുദ്ധം മൂലം ഓഹരി വിപണിയില്‍ വലിയ കുതിച്ചുചാട്ടം ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.എണ്ണവിലയില്‍ 10 ഡോളറിന്റെ വര്‍ദ്ധനവുണ്ടായാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവില്‍ ഏകദേശം 1,300 - 1,400 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകും.

നിക്ഷേപകര്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍:

അസ്ഥിരത: ഓഹരി വിപണിയില്‍ വരും മാസങ്ങളില്‍ വലിയ കയറ്റിറക്കങ്ങള്‍ ഉണ്ടായേക്കാം.

രൂപയുടെ മൂല്യം: എണ്ണവില കൂടുന്നത് രൂപയുടെ മൂല്യത്തെ ബാധിക്കും. ഇത് ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന കമ്പനികള്‍ക്ക് തിരിച്ചടിയാകും.

ഇന്ത്യ ഇപ്പോഴും കരുത്തര്‍: വളര്‍ച്ചാ നിരക്കില്‍ അല്പം കുറവുണ്ടാകുമെങ്കിലും, ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് വേള്‍ഡ് ബാങ്ക് വ്യക്തമാക്കുന്നു.