പ്രൈസ് ബാൻഡിന്റെ മുകൾ ഭാഗത്തെ നിരക്ക് അടിസ്ഥാനത്തിൽ കമ്പനിക്ക് 9,375 കോടി രൂപ സമാഹരിക്കാനാകും. 

മുംബൈ: ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോ അതിന്റെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്കുളള (ഐപിഒ) ഓഹരികളുടെ നിരക്ക് നിർണയിച്ചു. 72-76 രൂപയാണ് ഓഹരികളു‌ടെ പ്രൈസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്. ഓഫർ സമയപരിധി, ജൂലൈ 14 ന് ആരംഭിച്ച് ജൂലൈ 16 ന് അവസാനിക്കും. നിക്ഷേപകർക്ക് കുറഞ്ഞത് 195 ഇക്വിറ്റി ഷെയറുകളും അതിന്റെ ഗുണിതങ്ങളുമായി നിക്ഷേപം നടത്താം. 

Add Asianetnews as a Preferred SourcegooglePreferred

ജൂലൈ 13 ന് ആങ്കർ നിക്ഷേപകർക്ക് ഓഹരികൾ അനുവദിക്കും. 9,000 കോടി രൂപയുടെ പുതിയ ഓഹരികളും 375 കോടി രൂപയുടെ ഓഫർ വിൽപ്പനയും ഉൾപ്പെടുന്നതാണ് ഐപിഒ. ജീവനക്കാർക്കായി 6.5 ദശലക്ഷം ഓഹരികൾ മാറ്റിവച്ചിട്ടുണ്ട്. 

പ്രൈസ് ബാൻഡിന്റെ മുകൾ ഭാഗത്തെ നിരക്ക് അടിസ്ഥാനത്തിൽ കമ്പനിക്ക് 9,375 കോടി രൂപ സമാഹരിക്കാനാകും, ഇതോടെ ആകെ മൂല്യം 64,365 കോടി രൂപയാകും. 10,355 കോടി രൂപ സമാഹരിച്ച എസ്ബിഐ കാർഡ്സ് ഓഹരി വിൽപ്പനയ്ക്ക് ശേഷമുളള 16 മാസത്തിനിടയിലെ ഏറ്റവും വലിയ ഐപിഒയായിരിക്കും ഇത്. 

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി ഇന്ത്യ, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവയാണ് ആഗോള കോർഡിനേറ്റഴ്സ്- ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ (ജിസിബിആർഎൽഎം). ബോഫ സെക്യൂരിറ്റീസ് ഇന്ത്യയും സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സുമാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona