കൊച്ചി: ചരക്ക് സേവന നികുതി പരിശോധനയുടെ പേരിൽ വാണിജ്യ നികുതി വകുപ്പ് ബുദ്ധിമുട്ടിക്കുന്നതായി സ്വർണവ്യാപാരികൾ. കൃത്യമായ രേഖകൾ ഹാജരാക്കിയാലും വ്യാപാരികളെ പീ‍‍ഡിപ്പിക്കുന്ന നിലപാടാണ് വകുപ്പിന്റേത്. രാജ്യത്ത് സ്വർണത്തിന് ഏകീകൃത വില നിലവാരം കൊണ്ടു വരണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം സ്വർണ്ണ വ്യാപാര മേഖലയിലുണ്ടായ മാന്ദ്യത്തിൽ കച്ചവടക്കാർ ആശങ്കയിലാണ്. ഇതിന് ആക്കം കൂട്ടുന്ന നിലപാടാണ് വാണിജ്യ നികുതിവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും സ്വർണ വ്യാപാരികൾ പരാതിപ്പെടുന്നു. വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് ആവശ്യം. ഇതിനായി രാജ്യത്ത് ഏകീകൃത വില സംവിധാനം കൊണ്ടു വരണമെന്നും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം കേരളത്തിലെത്തുന്ന സെൻട്രൽ എക്സൈസ് കമ്മീഷണറെ അറിയിക്കും.

അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ജുവലറി ഷോയുടെ ഭാഗമായാണ് ഞായറാഴ്ച സെൻട്രൽ എക്സൈസ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു കൊച്ചിയിൽ എത്തുന്നത്.സിയാൽ കൺവെൻഷൻ സെന്ററില്‍ നടക്കുന്ന പ്രദർശനത്തിൽ ഇന്ത്യയിലെ മികച്ച ആഭരണ നിര്‍മാതാക്കൾ അണിനിരക്കുന്നുണ്ട്. അതിനിടെ കേരളത്തിലെ സ്വർണ മേഖലയെ ശക്തിപ്പെടുത്താൻ തൃശൂരിൽ ഗോൾഡ് പാർക്ക് തുടങ്ങുമെന്ന് ജെം ആന്റ് ജൂവലറി എക്സ്പോർട്ട് പ്രോമോഷൻ കൗൺസിൽ ചെയർമാൻ പ്രവീൺ ശങ്കർ പാണ്ഡെ പറഞ്ഞു.