ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഉത്പന്നങ്ങള്‍ക്കും എം.ആര്‍.പി അടക്കമുള്ള വിവരങ്ങള്‍ നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018 ജനുവരി മുതല്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ പരമാവധി റീടെയ്ല്‍ വില (എം.ആര്‍.പി) യ്ക്ക് പുറമെ അവ ഉപയോഗിക്കാവുന്ന കാലാവധി, വില്‍പ്പനാനന്തര സേവനം സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയും നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനുവേണ്ടി 2011 ലെ ലീഗല്‍ മെട്രോളജി നിയമം ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഭേദഗതി ചെയ്തിരുന്നു.

ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളെ സംബന്ധിച്ച പരാതികള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്കൊരുങ്ങിയത്. നിയമം കര്‍ശനമായി പാലിക്കുന്നതിന് കമ്പനികള്‍ക്ക് ആറ് മാസം സമയവും അനുവദിച്ചിട്ടുണ്ട്. എല്ലാ മേഖലയിലെയും ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിലവില്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളില്‍ വില (എം.ആര്‍.പി) മാത്രമാണ് രേഖപ്പെടുത്താറുള്ളത്. ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന കൂടുതല്‍ വിവരങ്ങള്‍ ഉത്പന്നങ്ങളില്‍ രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിതായാണ് റിപ്പോര്‍ട്ടുകള്‍.

2018 ജനുവരിക്കുശേഷം ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇ-കൊമേഴ്സ് കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.