വഡോദര: മുംബൈ ഭീകരാക്രമണത്തിനുശേഷം മിന്നലാക്രമണം നടത്താനുള്ള പദ്ധതിയുമായി വ്യോമസേന അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കണ്ടിരുന്നുവെന്നും എന്നാല്‍ അന്ന് അതിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കവെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി രംഗത്തിറക്കി. 

ഇന്നലെ നവഖാലിയില്‍ നടന്ന പൊതുയോഗത്തിലാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ മോദി ആഞ്ഞടിച്ചത്. മുംബൈ ഭീകരാക്രമണത്തിനുശേഷം മിന്നലാക്രമണം നടത്തി തിരിച്ചടിക്കാന്‍ സൈന്യം സജ്ജമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മുന്‍മോഹന്‍ സിങ് ധൈര്യം കാണിച്ചില്ല? ആരാണ് അന്ന അത്തരമൊരു നിര്‍ദ്ദേശം തള്ളിക്കളയാന്‍ അദ്ദേഹത്തെ ഉപദേശിച്ചത്?

 ഉത്തരവിടാന്‍ മന്‍മോഹന്‍ സിങ് എന്തുകൊണ്ട് ധൈര്യം കാട്ടിയില്ലെന്നു നവ്‌ലാഖി മൈതാനത്ത് രാത്രി നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു മോദി ചോദിച്ചു. സൈന്യം സജ്ജമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മന്‍മോഹന്‍ ധൈര്യം കാട്ടിയില്ല? മിന്നലാക്രമണത്തെക്കുറിച്ച് സംശയമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കളെയും മോദി ചോദ്യം ചെയ്തു. ഇത്തരം രഹസ്യകാര്യങ്ങള്‍ പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് ചോദിച്ച മോദി ഇതാണ് എന്‍.ഡി.എ സര്‍ക്കാരും യു.പി.എ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസമെന്നും വിമര്‍ശിച്ചു.

നോട്ട് നിരോധനത്തെയും പ്രധാനമന്ത്രി ന്യായീകരിച്ചു. കശ്‍മീരിലെ ഹവാല റാക്കറ്റിനെ പുറത്തുകൊണ്ടുവരാനും തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന നിരവധി പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചു. നോട്ട് നിരോധനം കോണ്‍ഗ്രസ് നേതാക്കള്‍ക്കു സന്തോഷം നല്‍കില്ല. അവരുടെ വരുമാനമാര്‍ഗം നിലച്ചത് കൊണ്ടാണ്. നോട്ട് നിരോധനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷവും അവര്‍ അത് തന്നെ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുകയാണെന്നും മോദി പറഞ്ഞു.