പൊതുമേഖലാ ബാങ്കുകള്‍ മൂലധനം സമാഹരിക്കാനൊരുങ്ങുന്നു
രാജ്യത്തെ എട്ടു പൊതുമേഖലാ ബാങ്കുകൾ ഓഹരി വിപണികളിൽ നിന്നു മൂലധനം സമാഹരിക്കാനൊരുങ്ങുന്നു. 2.11 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചില ബാങ്കുകൾക്ക് ഇതിനായി കേന്ദ്ര ധനമന്ത്രാലയത്തിൽനിന്ന് അംഗീകാരം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. മറ്റു ബാങ്കുകളും അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.
പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്, ആന്ധ്രാ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് മൂലധന സമാഹരണം നടത്തുന്നത്. കിട്ടാക്കടവും നിഷ്ക്രിയാസ്തിയും മൂലം ഞെരുങ്ങുന്ന ബാങ്കുകളെ രക്ഷിക്കാൻ 2.11 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.