ആയിരം കോടി രൂപയാണ് ട്രഷറികളിലേക്കുള്ള ആവശ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രഷറികള്‍ക്ക് ഇതുവരെ പണം കിട്ടിയിട്ടില്ല. എന്നാല്‍ ഇന്ന് രാവിലെ എസ്.ബി.ടിക്ക് 500 കോടി രൂപ ലഭ്യമാക്കി. ട്രഷറികള്‍ക്ക് പണം നല്‍കിയതുമില്ല. പണം കിട്ടിയില്ലെങ്കില്‍ ശമ്പള വിതരണം മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് ധനവകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. ബില്ലുകള്‍ മാറാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നോട്ടുകള്‍ നല്‍കാനില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. 

പെന്‍ഷനും വാങ്ങാനും ബില്ലുകള്‍ മാറാനും എത്തിയവരുടെ നീണ്ട നിരയാണ് സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും അനുഭവപ്പെടുന്നത്. ഇന്നലെ കിട്ടിയ പണവും ട്രഷറികളിലെ നീക്കിയിരിപ്പും ഉപയോഗിച്ച് ആദ്യം എത്തിയവര്‍ക്ക് പണം നല്‍കി. തുടര്‍ന്ന് പല ട്രഷറികളിലും ടോക്കണ്‍ വിതരണം പോലും നിര്‍ത്തിവെച്ചിട്ടുണ്ട്. 2,400 കോടി രൂപ ശമ്പളത്തിനും 1300 കോടിയോളം പെന്‍ഷനും ആവശ്യമായി വരും. ഇതില്‍ 1000 കോടിയാണ് സര്‍ക്കാര്‍ അടിയന്തരമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനോട് റിസര്‍വ് ബാങ്ക് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.