പശ്ചിമബംഗാളിലെ മിഡ്നാപ്പൂര്‍ ജില്ലയിലുള്ള സാല്‍ബനി പ്രസിലെ ജീവനക്കാരാണ് അധിക സമയജോലി അവസാനിപ്പിച്ചത്. ഇതോടെ ഇവിടെ നിന്ന് അച്ചടിക്കുന്ന നോട്ടുകളുടെ എണ്ണത്തില്‍ പ്രതിദിനം ആറ് മില്യന്റെ കുറവ് വരും. നേരത്തേ ഒന്‍പത് മണിക്കൂര്‍ ഷിഫ്റ്റുകളിലായിരുന്നു ഇവിടെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഇത് 12 മണിക്കൂറായി ഉയര്‍ത്തി. ശരീരം വേദനയും ഉറക്കക്കുറവും ശാരീരികവും മാനസികവുമായി വിവിധ പ്രശ്നങ്ങളും അലട്ടുന്നെന്നാണ് ജീവനക്കാരുടെ വാദം. പ്രതിദിനം 46 മില്യന്‍ നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. അത് ഇനി 40 മില്യനായി കുറയും. ഡിസംബര്‍ 14 മുതല്‍ രണ്ടാഴ്ചത്തേക്ക് 12 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാമെന്നാണ് മാനേജ്മെന്റുമായി ധാരണയുണ്ടാക്കിയതെന്നും ആ കാലാവധി ഡിസംബര്‍ 27ന് അവസാനിച്ചെന്നും ഇനി ഇത് ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് എംപ്ലോയീസ് അസോസിയേഷന്‍ നിലപാടെടുത്തത്.

ഷിഫ്റ്റുകള്‍ മാറുമ്പോള്‍ പ്രസിലെ അച്ചടി നിര്‍ത്തിവെയ്ക്കേണ്ടി വരും. കൂടുതല്‍ ഷിഫ്റ്റുകളുണ്ടാകുമ്പോള്‍ കൂടുതല്‍ സമയം അച്ചടി നിര്‍ത്തിവെയ്ക്കേണ്ടി വരുന്നത് കൊണ്ടാണ് ഷിഫ്റ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്, പ്രസുകളോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് മണിക്കൂര്‍ ഷിഫ്റ്റിന് പകരം 12 മണിക്കൂര്‍ ഷിഫ്റ്റാക്കി മാറ്റിയത്. അധികം സമയം ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ചിട്ടില്ലെന്നും അധികം വേതനം വാഗ്ദാനം ചെയ്തപ്പോള്‍ തങ്ങള്‍ സ്വമേധയാ തയ്യാറായതാണെന്നും ജീവനക്കാര്‍ പ്രതികരിച്ചു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് തുടരാന്‍ കഴിയില്ലെന്നാണ് ഇപ്പോഴത്തെ വാദം.