വരുന്ന ഫെബ്രുവരിയില്‍ പൊതു, റെയില്‍ ബജറ്റുകള്‍ ആദ്യമായി ഒരുമിച്ച് അവതരിപ്പിക്കുമ്പോള്‍ റെയില്‍വേയുടെ അനുബന്ധ സേവനങ്ങള്‍ സ്വകാര്യ വത്കരിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. യാത്രാക്കൂലി ഇളവിനത്തില്‍ മാത്രം 33,000 കോടിയുടെ വാര്‍ഷിക നഷ്ടമുണ്ടെന്നാണ് റെയില്‍വെയുടെ വാദം. പണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും റെയില്‍വേ ചോദിച്ച അത്രയും പണം നല്‍കാനാവില്ലെന്ന മറുപടിയാണ് കിട്ടിയത്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധനയില്ലാതെ വേറെ വഴിയില്ലെന്നാണ് റെയില്‍വെയുടെ നിലപാട്. 100 രൂപ മുടക്കുമ്പോള്‍ 57 രൂപ മാത്രമേ റെയില്‍വെ തിരിച്ച് കിട്ടുന്നുള്ളൂവെന്നും ബാക്കി 43 രൂപ സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ നഷ്ടമാവുകയാണെന്നും റെയില്‍വെ വാദിക്കുന്നു.

ബജറ്റ് സമ്മേളനത്തില്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചാലുണ്ടാവുന്ന പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് സമ്മേളനം അവസാനിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും സര്‍ക്കാറിന് മുന്നില്‍ തടസ്സങ്ങളാണ്.