കഴിഞ്ഞ അഞ്ച് മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലൂളള റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണ് എന്നത് നിരക്ക് കുറയക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.   

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ് പണനയ അവലോകന യോഗം നടക്കുന്നത്. 

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആദ്യ പണനയ അവലോകന യോഗമാണിത്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. 

കഴിഞ്ഞ അഞ്ച് മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലൂളള റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണ് എന്നത് നിരക്ക് കുറയക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

എന്നാല്‍, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും ബാരലിന് 60 ഡോളറിന് മുകളില്‍ തുടരുന്നത് പലിശാ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിന്ന് പിന്നോക്കം പോകാന്‍ റിസര്‍വ് ബാങ്ക് പ്രേരിപ്പിച്ചേക്കും. നിലവില്‍ ബാരലിന് 62.91 ഡോളര്‍ ആണ് ക്രുഡ് ഓയില്‍ നിരക്ക്. വരുന്ന പണനയ അവലോകന യോഗത്തിലും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ബാങ്കിങ് മേഖല.