ഇന്നലത്തെ അവധിക്ക് ശേഷം രാവിലെ ബാങ്കുകള്‍ തുറന്നപ്പോള്‍ തന്നെ നിരവധിപ്പേര്‍ പണം മാറ്റിയെടുക്കാനെത്തി. ഒരു ദിവസം ഒരാള്‍ക്ക് പരമാവധി 4000 രൂപയാണ് മാറ്റി നല്‍കുന്നത്. പലയിടത്തും പുതിയ 2000 രൂപയുടെ നോട്ടുകള്‍ ഇതുവരെ ബാങ്കുകളിലെത്തിയില്ല. കോഴിക്കോട് അടക്കം ചില സ്ഥലങ്ങളില്‍ പുതിയ 2000 രൂപാ നോട്ട് നല്‍കുന്നുമുണ്ട്. മറ്റ് സ്ഥലങ്ങളില്‍ 100, 50 രൂപാ കറന്‍സികളാണ് ആളുകള്‍ക്ക് നല്‍കുന്നത്. കൊച്ചിയിലെ ചില ബാങ്കുകളില്‍ പണം എത്താത്തതിനാല്‍ ഇവിടെയെത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പണം വന്ന ശേഷം ഉച്ചകഴിഞ്ഞ് ഇത് നല്‍കാമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ബാങ്കുകളിലെല്ലാം തിരക്ക് കണക്കിലെടുത്ത് അധികം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് എസ്.ബി.ടി അടമുള്ള ബാങ്കുകള്‍ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകള്‍ വഴി പണം മാറ്റി നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പോസ്റ്റ് ഓഫീസുകളില്‍ പണം എത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിക്ഷേപം സ്വീകരിക്കുന്നതല്ലാതെ പോസ്റ്റ് ഓഫീസുകള്‍ വഴി ഇപ്പോള്‍ പണം മാറ്റി നല്‍കുന്നില്ലെന്നാണ് സംസ്ഥാനത്ത് പല ഭാഗത്ത് നിന്നും വരുന്ന വിവരങ്ങള്‍.

ഇന്നും എ.ടി.എം കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നില്ല. നാളെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.