ചരക്ക് സേവന നികുതിയില്‍ സ്വര്‍ണ്ണത്തിന് മൂന്ന് ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നതെങ്കിലും പഴയ സ്വര്‍ണ്ണം മാറ്റി വാങ്ങുമ്പോഴും വില്‍ക്കുമ്പോഴുമുള്ള നികുതിയെ കുറിച്ച് പലര്‍ക്കും ആശങ്കകളുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണവുമായി ഇന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി തന്നെ രംഗത്തെത്തി.

പഴയ സ്വര്‍ണ്ണം ജ്വല്ലറികളില്‍ കൊടുത്ത് പുതിയ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ പറഞ്ഞു. അതായത് ഒരു ജ്വല്ലറിയിലേക്ക് പഴയ സ്വര്‍ണ്ണവുമായി വന്ന് പുതിയത് വാങ്ങിയാല്‍, പുതിയ സ്വര്‍ണ്ണം പണം കൊടുത്ത് വാങ്ങുന്നത് പോലെയാണ് കണക്കാക്കുക. എന്നാല്‍ തിരിച്ചെടുത്ത സ്വര്‍ണ്ണത്തിന് പിന്നീട് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും. 

പഴയ സ്വര്‍ണ്ണത്തിന് മൂന്ന് ശതമാനം നിരക്കില്‍ നികുതി നല്‍കണം. അങ്ങനെ വരുമ്പോള്‍ ഒരു ലക്ഷം രൂപയുടെ പഴയ സ്വര്‍ണ്ണം കടയില്‍ നല്‍കിയാല്‍ മൂന്ന് ശതമാനം നികുതി നിരക്കില്‍ 3000 രൂപ നികുതി നല്‍കേണ്ടി വരും. 97,000 രൂപയായിരിക്കും അപ്പോള്‍ ലഭിക്കുക. എന്നാല്‍ പഴയ സ്വര്‍ണ്ണം കൊടുത്ത് പുതിയത് വാങ്ങിയാല്‍, വില്‍ക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന നികുതി വാങ്ങുമ്പോഴുള്ള നികുതിയില്‍ നിന്ന് കുറയ്ക്കാം. അതായത് പിന്നെ ഈ 97,000 രൂപയ്ക്കും സ്വര്‍ണ്ണം വാങ്ങിയാല്‍ അതിന് മൂന്ന് ശതമാനം ജി.എസ്.ടി ഈടാക്കില്ല. അതായത് ഫലത്തില്‍ പഴയ സ്വര്‍ണ്ണം കൊടുത്ത് പുതിയ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ രണ്ട് തവണ (വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും) നികുതി നല്‍കേണ്ടി വരില്ല. എന്നാല്‍ പണിക്കൂലിയുടെ അഞ്ച് ശതമാനം നികുതി കൂടി അധികം നല്‍കേണ്ടി വരും.

പഴയ സ്വര്‍ണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനായി മാത്രം കടകളില്‍ നല്‍കിയാല്‍ പണിക്കൂലിയുടെ അഞ്ച് ശതമാനം മാത്രം ജി.എസ്.ടി നല്‍കിയാല്‍ മതി. സ്വര്‍ണ്ണം കടയില്‍ നല്‍കിയ ശേഷം അത് ഉരുക്കി മറ്റൊരു ആഭരണമാക്കി നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ അത് പഴയ സ്വര്‍ണ്ണം കൊടുത്ത് പുതിയത് വാങ്ങുന്നതായിട്ടായിരിക്കും കണക്കാക്കുക.