ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമാവുന്നത് ഐടി കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും തിരിച്ചടിയായത്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് കനത്ത തിരിച്ചടി നേരിട്ടു. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. ഐടി ഓഹരികളിലുണ്ടായ കനത്ത വിൽപ്പനയാണ് വിപണിയെ താഴേക്ക് വലിച്ചത്. സെൻസെക്സ് 1048 പോയിൻ്റ്, അതായത് 1.25% ഇടിഞ്ഞ് 82,626.76-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50, 336 പോയിൻ്റ് നഷ്ടത്തിൽ 25,471.10-ലും ക്ലോസ് ചെയ്തു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമാവുന്നത് ഐടി കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും തിരിച്ചടിയായത്. തുടർച്ചയായ മൂന്നാം ദിവസവും നിഫ്റ്റി ഐടി സൂചിക ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച മാത്രം 1.44% നഷ്ടമുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏകദേശം 5 ശതമാനത്തിൻ്റെ ഇടിവാണ് ഐടി ഓഹരികളിലുണ്ടായത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ വിപണി നഷ്ടത്തിലായിരുന്നു. നിഫ്റ്റി 236.05 പോയിൻ്റ് താഴ്ന്ന് 25,571.15-ലും സെൻസെക്സ് 772.19 പോയിൻ്റ് നഷ്ടത്തിൽ 82,902.73-ലുമാണ് തുടങ്ങിയത്.
അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കെ ആഗോള വിപണികളിലെ തളർച്ചയും അനിശ്ചിതത്വവുമാണ് ഇന്ത്യൻ വിപണിയെയും ബാധിച്ചത്. യുഎസ്-ഇന്ത്യ വ്യാപാര കരാർ നൽകിയ ഉണർവ് ഇപ്പോൾ വിപണിയിൽ നിന്ന് മാഞ്ഞു. പകരം എഐയെക്കുറിച്ചുള്ള പുതിയ ഭയമാണ് വിപണിയെ ഭരിക്കുന്നത്. കുറഞ്ഞ വേതനത്തിൽ ജീവനക്കാരെ ലഭ്യമാവുന്നതിൻ്റെ നേട്ടം കൊയ്യുന്ന ഇന്ത്യൻ ഐടി കമ്പനികൾക്ക്, അമേരിക്കയിലെ നാസ്ഡാക്ക് കമ്പനികളേക്കാൾ വലിയ മത്സരം നേരിടേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്. ഈ ആശങ്ക വിപണിയിലാകെ പടർന്നു. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലായി. മിക്ക സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
