1953 ലെ ഫോറിന്‍ ലിക്കര്‍ റൂള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു വില്‍പ്പന ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ജൂലൈ ഒന്ന് മുതല്‍ കേരളത്തില്‍ വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ (എഫ്എംഎഫ്എല്‍) വില്‍പ്പന തുടങ്ങും. അനുമതി നല്‍കുന്നത് സംബന്ധിച്ച് ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിലും പരാമര്‍ശമുണ്ടായിരുന്നു. ഇതിനായി 1953 ലെ ഫോറിന്‍ ലിക്കര്‍ റൂള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. 

കോര്‍പ്പറേഷന്‍റെ 75 പ്രീമിയം, സെല്‍ഫ് സെര്‍വിങ് ഔട്ട്ലെറ്റുകള്‍ വഴിയാവും ആദ്യഘട്ടത്തില്‍ വിദേശ ബ്രാന്‍ഡുകളുടെ വില്‍പ്പന തുടങ്ങുക. ബെവ്കോയുടെ താല്‍പ്പര്യ പത്രത്തിന് മറുപടിയായി 17 കമ്പനികളാണ് തങ്ങളുടെ 228 ബ്രാന്‍ഡുകള്‍ വില്‍ക്കാന്‍ അനുവാദം ചോദിച്ച് രംഗത്തെത്തിയത്. എന്നാല്‍ രേഖകള്‍ സമര്‍പ്പിച്ച ഒന്‍പത് കമ്പനികള്‍ക്കാള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് രേഖകള്‍ നല്‍കുന്ന മുറയ്ക്ക് മറ്റുളളവയ്ക്കും അനുമതി നല്‍കാന്‍ സര്‍ക്കാരിന് പദ്ധതിയുളളതായാണ് സൂചന.

ഇതിലൂടെ വന്‍ നികുതി വരുമാന വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതിക്ഷിക്കുന്നത്. ആദ്യഘട്ട അനുമതി ലഭിച്ച കമ്പനികളില്‍ നിന്ന് നൂറിലേറെ ബ്രാന്‍ഡുകള്‍ ജൂലൈ ഒന്ന് മുതല്‍ ലഭ്യമാവും. 25,000 കെയ്സ് മദ്യവും 4,000 കെയ്സ് വൈനുമാണ് ബിവ്റേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തിലെത്തുന്നവ ലണ്ടന്‍ ബ്രാന്‍ഡുകളാവും. 

ലിറ്ററിന് 2,500 രൂപ മുതല്‍ 54,000 രൂപ വരെ വില വരുന്നവയാവും വില്‍പ്പനയ്ക്കെത്തുന്നവ. ചില കമ്പനികള്‍ കേരള മാര്‍ക്കറ്റിനായി 1,500 രൂപയുടെ അരലിറ്റര്‍ ബോട്ടിലുകളും വില്‍പ്പനയ്ക്കെത്തിക്കുന്നുണ്ട്. പ്രമുഖ മദ്യ ബ്രാന്‍ഡുകളായ ജോണി വാക്കര്‍, ക്യാപ്റ്റന്‍ മോര്‍ഗന്‍, സ്മിര്‍നോഫ് തുടങ്ങിയവയുടെ ഉല്‍പ്പാദകരായ ഡിയാജിയോയുടെ പുതിയ ബ്രാന്‍ഡുകളും കൂട്ടത്തിലുണ്ട്.