മുംബൈ: ഓഫറുകള്‍ വാരിക്കോരി കൊടുത്ത് റിലയന്‍സ് ജിയോ കടന്നുവന്നപ്പോള്‍ അടിതെറ്റിയ മറ്റ് മൊബൈല്‍ കമ്പനികള്‍ നിലനില്‍പ്പിനായി ടവറുകള്‍ വില്‍ക്കുന്നു. സെപ്തംബറില്‍ അവസാനിച്ച അര്‍ദ്ധവാര്‍ഷത്തെ കണക്കനുസരിച്ച് വോഡഫോണിന് 39.2 ശതമാനം കുറവാണ് ലാഭത്തിലുണ്ടായത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിൽ എയർടെലിന്റെ ലാഭത്തില്‍ 76.5% ശതമാനം കുറവു വന്നു. 1107 കോടി രൂപ നഷ്ടമാണു ഐഡിയക്ക് ഉണ്ടായത്. 

Add Asianetnews as a Preferred SourcegooglePreferred

ഒരു വരിക്കാരനിൽനിന്ന് ശരാശരി 132 രൂപയാണ് ഐഡിയക്ക് ഇപ്പോള്‍ കിട്ടുന്നത്. നേരത്തെ ഇത് 141 രൂപയായിരുന്നു. വോഡഫോണിന് ഇത് 146 രൂപ ഒരു ഉപഭോക്താവില്‍ നിന്ന് പ്രതിമാസം കിട്ടുമ്പോള്‍ 145 രൂപയാണ് എയര്‍ടെല്ലിന്റെ വരുമാനം. അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന് കഴിഞ്ഞ പാദത്തിൽ മാത്രം 2709 കോടി രൂപയാണ് നഷ്ടമുണ്ടായത്. നഷ്ടം നികത്താവനും അധിക നിക്ഷേപം സമാഹരിക്കാനും ടവറുകള്‍ വില്‍ക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് മൊബൈല്‍ കമ്പനികള്‍ കടക്കുന്നത്. അമേരിക്കൻ ടവർ കോർപറേഷന് ടവറുകള്‍ വിൽക്കാൻ വോഡഫോണും ഐഡിയയും തീരുമാനിച്ചുകഴിഞ്ഞു. എയർടെൽ ടവർ ബിസിനസിലെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിച്ചു.