തിരുവനന്തപുരം: ജിഎസ്ടിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി വന്നാല്‍ നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധന വരുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ജിഎസ്ടി കൊണ്ട് കാര്യമായ നേട്ടമുണ്ടായത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാണ്. 

ഭരണ-നിര്‍വണ സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാതെ പോയതാണ് ജിഎസ്ടി നടപ്പാക്കുന്നതിന് തിരിച്ചടിയായി. ജിഎസ്ടി നടപ്പാക്കിയിട്ടും പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു സംസ്ഥാനത്തിന്റെ നികുതി വരുമാന വര്‍ധന. കേന്ദ്രം നല്‍കിയ നഷ്ടപരിഹാരം കൂടി കണക്കിലെടുത്താല്‍ ഇത് 14 ശതമാനം മാത്രമായിരിക്കും.ഒരു ലക്ഷം കോടി രൂപയുടെ പൊതുമേഖല ഓഹരികള്‍ വിറ്റഴിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ധനക്കമ്മിയെ നേരിട്ടത്. മൂന്ന് ശതമാനത്തില്‍ നില്‍ക്കേണ്ട മൂന്നര ശതമാനത്തില്‍ പിടിച്ചു കെട്ടിയെന്നാണ് ധനമന്ത്രി അഭിമാനം കൊണ്ടത്. സംസ്ഥാനങ്ങളെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന കേന്ദ്രം തന്നെ അത് പാലിക്കുന്നിലെന്നത് എന്ത് വിരോധാഭാസമാണ്.