കോഴിക്കോട്: ജിഎസ്ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്‍റെയും ബേക്കറി വിഭവങ്ങളുടേയും വില ഉയർന്നുതുടങ്ങി. നേരത്തെ നികുതി പ്രത്യേകം ഈടാക്കാതിരുന്ന ഹോട്ടലുകള്‍ പോലും 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി ചുമത്തുകയാണ്.
സുഹൃത്തിന്‍റെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രെയ്സും ചങ്ങാതിമാരും. മുറിക്കാനുള്ള ജന്മദിന കേക്ക് വാങ്ങാന്‍ എത്തിയതാണ്. ബില്ല് കണ്ടപ്പോള്‍ ഞെട്ടി. 700 രൂപയുടെ കേക്കിന് 126 രൂപ നികുതി. ഹോട്ടല്‍ ഭക്ഷണത്തിന് ജി.എസ്.ടി ഇനത്തില്‍ 12 ഉം 18 ഉം ശതമാനമാണ് ഈടാക്കുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ആദിലിന് ലഭിച്ച ബില്‍ തുക 485 രൂപ. ഇതില്‍ ജി.എസ്.ടി ഇനത്തില്‍ ഈടാക്കിയത് 74 രൂപ.
ജി.എസ്.ടി വന്നതോടെ വിലക്കുറവ് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാര്‍ക്ക് ഒറ്റദിവസം കൊണ്ട് വിലക്കയറ്റം കല്ലുകടിയായി. അതേസമയം ചില കടക്കാര്‍ കമ്പ്യൂട്ടറൈസ്ഡ് ബില്‍ നല്‍കാതെ എഴുതി തയ്യാറാക്കിയ ബില്ലാണ് നല്‍കുന്നത്. ഇതില്‍ ജി.എസ്.ടി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാറിലേക്ക് ഈ നികുതി ഉടമ നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല. മുമ്പ് നികുതി ഈടാക്കാതിരുന്ന സാധാരണ ഹോട്ടലുകള്‍ പോലും ജി.എസ്.ടി ഉള്‍പ്പെടുത്തിയ ബില്ലാണ് ഇപ്പോള്‍ നല‍്കുന്നത്.
നേരത്തെ നികുതി ഉള്‍പ്പെടുത്തി വിലനിശ്ചയിച്ചിരുന്ന ഹോട്ടലുകള്‍ ജി.എസ്.ടി ഇനത്തില്‍ അധികം വന്ന തുകയ്ക്ക് പകരം മുഴുവന്‍ നികുതിയും പ്രത്യേകം എഴുതിച്ചേര്‍ത്ത് ഈടാക്കുന്നത് ജനങ്ങളുടെ അജ്ഞത മുതലെടുത്താണ്. 50 രൂപയുടെ ഊണ്‍ കഴിച്ചാല്‍ പോലും ജി.എസ്.ടി നല‍്കേണ്ട അവസ്ഥയുണ്ട്.
ആറ് മാസം കഴിഞ്ഞ് ജി.എസ്.ടിയുടെ പ്രത്യക്ഷ ഫലം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഈ നികുതി വയറ്റത്തടിക്കുമെന്ന് തന്നെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ ഒറ്റദിവസം കൊണ്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
