നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കണമെന്നും സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഉയര്‍ത്തിയുള്ള ബഹളം മൂലം പാര്‍ലമെന്റിന് ശീതകാലസമ്മേളനം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു. 

ഇതിനിടെ രാജ്യത്തെ സമ്പദ്‍വ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ന്നുവെന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും മുന്‍ധനകാര്യ മന്ത്രി പി ചിദംബരവും ആരോപിച്ചു. യു.പി.എയുടെ ഭരണകാലത്ത് ആഭ്യന്തരവളര്‍ച്ചാനിരക്ക് 7.1 ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ വളര്‍ച്ച എത്രയെന്ന് പോലും അറിയില്ലെന്നും ചിദംബരം പറഞ്ഞു. അതിനിടെ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധിയില്‍ കൂടുതല്‍ ഇളവുകളും ഇന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു.