ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ഡോ ഊർജിത് പട്ടേലിനെ നിയമിച്ചു. കാലാവധി അവസാനിക്കുന്ന ഗവർണർ ഡോ. രഘുറാം രാജന്‍റെ ഒഴിവിലേക്കാണ് നിയമനം. നിലവിൽ ഡെപ്യൂട്ടി ഗവർണറായിരുന്നു ഊര്‍ജ്ജിത് പട്ടേല്‍. സ്കൂളിൽ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ 52കാരനായ ഊർജിത് യേൽ സർവകലാശാലയിൽ നിന്ന് പി എച്ച് ഡിയും നേടിയിട്ടുണ്ട്.

അപോയ്മെന്റ്സ് കമ്മിറ്റി ഓഫ് കാബിനറ്റ് (എസിസി) യാണ് ഉർജിത് പട്ടേലിന്റെ നിയമനം അംഗീകരിച്ചത്. സെപ്റ്റംബർ നാലു മുതൽ മൂന്നുവർഷത്തേക്കാണ് നിയമനം. രഘുറാം രാജന്റെ കാലാവധി സെപ്റ്റംബർ നാലിന് അവസാനിക്കും.

രഘുറാം രാജന്റെ വിശ്വസ്തനായാണ് ഉർജിത് പട്ടേൽ അറിയപ്പെടുന്നത്. 1986 ൽ ഓക്സ്ഫോർഡ് സര്‍വ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ നേടിയ ഉർജിത്, 1984ൽ സാമ്പത്തിക ശാസ്ത്രത്തിൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും നേടി. രഘുറാം രാജൻ ഗവർണറായി ചുമതലയേറ്റെടുക്കുന്നതിനു ഏതാനും മാസം മുൻപാണ് ഉർജിത് സെൻട്രൽ ബാങ്കിൽ ജോലി ആരംഭിച്ചത്. ധനപരമായ നയങ്ങൾ തീരുമാനിക്കുന്ന വിഭാഗത്തിന്റെ തലവനായിരുന്നു.

മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്, എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ എന്നിവരുടെ പേരുകളാണു ഗവർണർ സ്ഥാനത്തേക്ക് സജീവ പരിഗണനയിൽ ഉണ്ടായിരുന്നത്.