ദില്ലി: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൻ ഇന്ത്യയിൽ വിറ്റ സ്കോഡ സൂപ്പർബ് കാറുകൾ തിരിച്ച് വിളിക്കുന്നു.അന്തരീക്ഷ മലിനീകരണം കുറച്ച് കാണിക്കാൻ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് കൃത്രിമം നടത്തിയ കാറുകളാണ് തിരിച്ച് വിളിക്കുന്നത്.വിവാദം അവസാനിപ്പിക്കാൻ ഇന്ത്യയിലെ കാറുകളും ഫോക്സ്‍വാഗൻ തിരിച്ച് വിളിക്കുകയാണ്.

അമേരിക്കയിൽ ഡീസൽ എൻജിനുകൾക്കുള്ള മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഫോക്സ്‍വാഗൻ കാറുകളിൽ കൃത്രിമം നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിൽ ഇന്ത്യയിൽ വിറ്റ കാറുകളിലും സമാന കൃത്രിമം കണ്ടെത്തി. ഇത് ശരിയാക്കി നൽകുന്നതിന്റെ ആദ്യപടിയായാണ് സ്കോഡ സൂപ്പർബ് കാറുകൾ തിരിച്ച് വിളിച്ചത്.

കൃത്രിമം ഉണ്ടെന്ന് കണ്ടെത്തിയ 2 ലിറ്റർ EA 189 എഞ്ചിനാണ് കഴിഞ്ഞ വർഷം അവസാനം നി‍ർമാണം അവസാനിച്ച സൂപ്പർബിലുള്ളത്. ഈ കാറുകളിൽ സോഫ്റ്റ്‍വെയർ ഉള്ളതിനാൽ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടായാലും പുക പരിശോധനയിൽ കണ്ടെത്താനാവില്ല. കാറുകൾ തിരിച്ച് വിളിക്കാൻ ഫോക്സ്‍വാഗൻ നേരത്തെ തയ്യാറായിരുന്നെങ്കിലും ഓട്ടമൊബീൽ റിസർച്ച് അസോസിയേഷന്റെ അനുമതി വൈകുകയായിരുന്നു.

ഫോക്സ്‍വാഗൻ ഇന്ത്യയിൽ വിറ്റ മൂന്നേകാൽ ലക്ഷം കാറുകളിൽ കൃത്രിമം നടത്തിട്ടുണ്ടെന്നാണ് സൂചന . സ്കോഡയുടെ കാറുകൾ മാത്രമല്ല ഫോക്സ്‍വാഗൻ ഗ്രൂപ്പിന് കീഴിലുള്ള ഔഡി, ബെന്‍റ്ലി, ലംബോർഗിനി, പോർഷെ എന്നിവയുടെ കാറുകളും വൈകാതെ തിരിച്ച് വിളിച്ചേക്കും.