വാഷിങ്‍ടണ്‍: ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് ലോകബാങ്ക്. 2018ല്‍ രാജ്യം 7.3 ശതമാനം വളര്‍ച്ച നേടുമെന്നും രണ്ട് വര്‍ഷത്തിനകം വളര്‍ച്ച 7.5ലെത്തുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കമുള്ള സാമ്പത്തിക പരിഷ്കാര നടപടികളുടെ പേരില്‍ പ്രതിപക്ഷ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാറിന് ആശ്വാസമായിരിക്കുകയാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഊര്‍ജസ്വലതയുള്ള സര്‍ക്കാറിന്റെ പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും സമ്പദ് വ്യവസ്ഥയില്‍ ആഘാതം സൃഷ്‌ടിച്ച കഴിഞ്ഞ വര്‍ഷം 6.7 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വര്‍ഷം. ഇത് ഇത്തവണ 7.3ലെത്തുമെന്ന് ലോകബാങ്ക് പറയുന്നു. ചൈനയേക്കാള്‍ വേഗത്തില്‍ ഇന്ത്യ വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം 6.8 ശതമാനമായിരുന്നു ചൈനയുടെ സാമ്പത്തിക വളര്‍ച്ച. 2018ല്‍ ചൈനയുടെ വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്നും പിന്നീടുള്ള വര്‍ഷങ്ങളില്‍ 6.3 ഉം 6.2ഉം ആകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതേ സമയം ഇന്ത്യ അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു.