കാസര്‍കോട്: ഇരുപതോളം നായകളുടെ സ്വന്തം എന്‍ജിനീയര്‍, അതാണ് കനകപ്പള്ളിയിലെ വാഴവളപ്പില്‍ ശശിധരന്‍ രാഗിണി ദമ്പതികളുടെ മകന്‍ സച്ചിന്‍ ശശിധരന്‍. മംഗലാപുരം പ്രസന്ന എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സില്‍ ബിരുദാനന്തര ബിരുദമാണ് നായകളുടെ സ്വന്തം സച്ചിനുള്ളത്. പഠനത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജോലിയാണ് സച്ചിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. 

പഠനം പൂര്‍ത്തിയാക്കി വളരെ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സച്ചിന്റെ ശ്രദ്ധയില്‍ പത്രത്തില്‍ കണ്ട നായ കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ണുടക്കി. പരപ്പയിലെ വീട്ടിലേയ്ക്ക് അടുത്ത അവധിയ്ക്ക് സച്ചിന്‍ മടങ്ങിയെത്തിയത് ഒരു നായ് കുട്ടിയേയുമായിരുന്നു. നായ്കുട്ടിയുടെ വില കേട്ടപ്പോള്‍ വീട്ടില്‍ മാത്രമല്ല നാട്ടിലും സച്ചിന് നേരിടേണ്ടി വന്നത് കടുത്ത പരിഹാസമായിരുന്നു. സ്വകാര്യ കമ്പനിയിലെ ജോലി നിര്‍ത്തി നായ വളര്‍ത്തല്‍ തുടങ്ങിയതോടെ പരിഹാസം പൂര്‍ണവുമായി. കാണിച്ചു കൂട്ടുന്ന മണ്ടത്തരത്തെക്കുറിച്ച് വിമര്‍ശിച്ചവരെയെല്ലാം വായടിപ്പിക്കുന്ന നേട്ടമാണ് സച്ചിന്‍ ഇന്ന് നായ് വളര്‍ത്തലിലൂടെ നേടിയത്.

ജര്‍മന്‍ ഷെപ്പേര്‍ഡ്, ലാബ്, റോഡ് വീലര്‍ തുടങ്ങി വിദേശ ഇനം നായകള്‍ വരെയുണ്ട് ഈ യുവ എന്‍ജിയറിന്റെ കൈവശം. വീട്ടില്‍ തന്നെ സജ്ജമാക്കിയ ഫാമില്‍ ചെറുതും വലുതുമായ നായകള്‍ വളരുമ്പോള്‍ തുടക്കത്തില്‍ എതിര്‍ത്തെങ്കിലും മാതാപിതാക്കള്‍ സഹായത്തിനെത്തി. പ്രതിമാസം 40000 രൂപയിലധികം സമ്പാദ്യമുണ്ട് ഈ യുവ എന്‍ജിനിയര്‍ക്ക്. നായവളർത്താൻ പ്രത്യക പരിശീലനവും സച്ചിൻ ശശിധരൻ നേടി.


രാവിലെ അഞ്ച് മണിമുതൽ സച്ചിൻ നായയുമായുള്ള ഇടപെടലുകൾ ആരംഭിക്കും. അവലും പാലും ഇറച്ചിയുമാണ്‌ നായകളുടെ പ്രധാന ആഹാരം. അലങ്കാര പ്രാവുകളെയും സച്ചിൻ വളർത്തുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് നായ് കുഞ്ഞുങ്ങളുടെ വിൽപ്പന. 40 ദിവസത്തെ വളർച്ചയുള്ള നായക്കുട്ടിക്ക് 15,000,രൂപ മുതലാണ് വില. റിംഗ് മാസ്റ്റർ എന്ന സിനിമയും തന്റെ നായവളർത്തലിന് പ്രചോദനമായതായി സച്ചിൻ പറയുന്നു.