ലണ്ടന്‍: സ്‌കോട്ട്‌ലാന്‍ഡിലെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വിഖ്യാതമായ ബ്രിട്ടീഷ് ഹോട്ടല്‍ വിലയ്ക്ക് വാങ്ങി പ്രവാസി വ്യവസായി എം.എ.യൂസഫലി. ബ്രിട്ടിനിലെ മുന്‍നിര ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊന്നായി അറിയപ്പെടുന്ന ഹോട്ടല്‍ കാലിഡോണിയന്‍ ആണ് 85 മില്യണ്‍ ഡോളര്‍ (798 കോടി രൂപ) വില നല്‍കി യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ട്വന്റി14 ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് ട്വന്റി14 ഹോള്‍ഡിംഗ്‌സ്. നിലവില്‍ 241 മുറികളുള്ള ഹോട്ടലില്‍ 187 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുമെന്നും ഇതിലൂടെ 50 മുറികള്‍ അധികമായി ലഭിക്കുമെന്നും ട്വന്റി14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടറായ അദീബ് അഹമ്മദ് പറഞ്ഞു. 
രാജ്യത്തെ പ്രസിദ്ധമായ പൗരാണിക കെട്ടിട്ടം യു.എ.ഇ വ്യവസായി വിലയ്ക്ക് വാങ്ങിയത് വന്‍പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ ഹില്‍ട്ടണ്‍സ് ഗ്രൂപ്പിന് കീഴിലുള്ള വാല്‍ഡോര്‍ അസ്‌റ്റോറിയ ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈ ഹോട്ടല്‍ 2012-ല്‍ 160 കോടി രൂപ ചിലവിട്ട് നവീകരിച്ചിരുന്നു. 1903-ല്‍ ഓള്‍ഡ് പ്രിന്‍സസ് സ്ട്രീറ്റ് റെയില്‍വേ സ്റ്റേഷന്റെ ഭാഗമായി തുറന്ന ഈ ഹോട്ടല്‍ 2008-ലാണ് ഹില്‍ട്ടണ്‍സ് ഗ്രൂപ്പ് സ്വന്തമാക്കുന്നത.് സ്‌കോട്ട്‌ലാന്‍ഡ് കേന്ദ്രീകരിച്ച് ലുലു ഗ്രൂപ്പ് നടത്തുന്ന രണ്ടാമത്തെ പ്രധാന ഭൂമിയിടപാടാണ് ഇത്. 

നേരത്തെ 2015-ല്‍ വിശ്വപ്രസിദ്ധമായ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാനം ലുലു ഗ്രൂപ്പ് വിലയ്ക്ക് വാങ്ങിയിരുന്നു. ഇവിടെ 110 മില്ല്യണ്‍ ഡോളര്‍ ചിലവിട്ട് ഗ്രേറ്റ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഹോട്ടല്‍ എന്ന പേരില്‍ പുതിയൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. 2014-ല്‍ രൂപീകരിച്ച ട്വന്റി14 ഹോള്‍ഡിംഗ്‌സിന് അറേബ്യന്‍ രാജ്യങ്ങളും യുകെയിലും ഇന്ത്യയിലുമായി 3120 കോടി രൂപയുടെ ഭൂസ്വത്തുകള്‍ ഉണ്ടെന്നാണ് കണക്ക്.