സെപ്റ്റംബർ 1 മുതൽ മലയാളികളെ കാത്തിരിക്കുന്നത് ഒരുപാട് സാമ്പത്തിക മാറ്റങ്ങളാണ്. എൽപിജി സിലിണ്ടർ, വിമാന ഇന്ധനം, ബാങ്കിംഗ് സേവന നിരക്കുകൾ എന്നിവയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ഈ പ്രധാന സമയപരിധികളും മാറ്റങ്ങളും ശ്രദ്ധിക്കുക.

സെപ്റ്റംബർ 1 ലേക്ക് ലോകമെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഓഗസ്റ്റ് 31ഓടെ ചില പ്രധാന സാമ്പത്തിക നടപടികൾ പൂർത്തിയാക്കേണ്ട സമയപരിധി അവസാനിക്കുകയാണ്. ഐടിആർ സമർപ്പണം, എൽ.പി.ജി ഇ-കെ.വൈ.സി (LPG e-KYC) പൂർത്തിയാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സെപ്റ്റംബർ 1 മുതൽ എൽ.പി.ജി സിലിണ്ടർ വില, വിമാന ഇന്ധന വില (ATF), ബാങ്ക് സേവന നിരക്കുകൾ എന്നിവയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അറിയേണ്ട പ്രധാന സമയപരിധികളും മാറ്റങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

ഐ ടി ആർ ഫയലിംഗ്

ടാക്സ് ഓഡിറ്റിന് വിധേയമല്ലാത്ത, ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമുള്ള വ്യക്തികൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. സമയം വൈകി ഫയൽ ചെയ്യുന്നവർക്ക് ലേറ്റ് ഫീ ബാധകമായിരിക്കും. മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് 1,000 രൂപയും 5 ലക്ഷത്തിന് മുകളിലുള്ളവർക്ക് 5,000 രൂപയുമാണ് പിഴ.

എൽ പി ജി ഇ-കെ.വൈ.സി (LPG e-KYC)

ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ ഓഗസ്റ്റ് 31-നകം നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എൽ പി ജി വിതരണക്കാരുടെ ഏജൻസി വഴിയോ ഔദ്യോഗിക ഡിജിറ്റൽ ആപ്പുകൾ വഴിയോ ഇത് പൂർത്തിയാക്കാം. ഇനി മുതൽ സബ്‌സിഡി ലഭിക്കാൻ ഇ- കെവൈസി ബന്ധിപ്പിച്ചിരിക്കണം.

എൽ.പി.ജി സിലിണ്ടർ വില പുതുക്കൽ

എണ്ണക്കമ്പനികൾ സാധാരണയായി എല്ലാ മാസവും ഒന്നാം തീയതി എൽ പി ജി നിരക്കുകൾ പുനഃപരിശോധിക്കാറുണ്ട്. സെപ്റ്റംബർ 1 മുതൽ ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

വിമാന ടിക്കറ്റ് നിരക്കുകൾ

വിമാന ഇന്ധനത്തിന്റെ (ATF) വില സെപ്റ്റംബർ 1-ന് പുതുക്കി നിശ്ചയിക്കും. ഇന്ധനവില വർധിച്ചാൽ അത് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിനെ ബാധിക്കുകയും ഭാവിയിൽ ടിക്കറ്റ് നിരക്കുകളിൽ മാറ്റത്തിന് കാരണമാവുകയും ചെയ്തേക്കാം.

ബാങ്കിംഗ് സേവന നിരക്കുകൾ

എ.ടി.എം ഇടപാടുകൾ, ക്യാഷ് ഹാൻഡ്‌ലിംഗ്, അക്കൗണ്ട് സേവനങ്ങൾ എന്നിവയുടെ നിരക്കുകൾ ബാങ്കുകൾ കാലാകാലങ്ങളിൽ പുതുക്കാറുണ്ട്. ഓരോ ബാങ്കുകൾക്കും ഇത് വ്യത്യസ്തമായിരിക്കും.

ബോർഡിങ് പാസില്ല

രാജ്യാന്തര വിമാന യാത്രക്കാരുടെ സമയനഷ്ടം ഒഴിവാക്കാൻ ബോർഡിങ് പാസിൽ സീൽ (സ്റ്റാമ്പ്) പതിക്കുന്ന രീതി ഒഴിവാക്കി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. ഇനി മുതൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഫോണിലുള്ള ഡിജിറ്റൽ (ഇലക്ട്രോണിക്) ബോർഡിങ് പാസ് കാണിച്ചാൽ മതിയാകും.