ഹ്രസ്വകാല നിക്ഷേപത്തിലൂടെ ഉയർന്ന പലിശ നേടാം. അമൃത് കലശ് സ്ഥിര നിക്ഷേപ പദ്ധതി 400  ദിവസത്തേക്ക് കൂടുതൽ വരുമാനം നൽകുന്നതാണ്  

ദില്ലി: ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അമൃത് കലശ് നിക്ഷേപ പദ്ധതി പദ്ധതി നാളെ അവസാനിക്കും. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഫെബ്രുവരി 15 നാണ് 400 ദിവസത്തെ ഹ്രസ്വകാല നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ആരംഭിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

അമൃത് കലശ് നിക്ഷേപ പദ്ധതിയുടെ പലിശ

അമൃത് കലശ് എന്ന സ്ഥിര നിക്ഷേപപദ്ധതിയിൽ സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. എന്നാൽ ഈ പദ്ധതിക്ക് കീഴിൽ എസ്ബിഐ ഉയർന്ന പലിശ നിരക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. 2013 മാർച്ച് 31 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള അവസരം. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം.

അമൃത് കലശ് പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന് മുകളിൽ ആദായനികുതി നിയമപ്രകാരമുള്ള നികുതി ബാധകമായിരിക്കും. അതേസമയം കാലാവധി പൂർത്തിയാകുന്നതിന് മുൻപുള്ള അകാല പിന്‍വലിക്കലും വായ്പാ സൗകര്യവും ഈ പദ്ധതിയില്‍ ലഭ്യമാകും. പദ്ധതിയിൽ നിക്ഷേപിക്കേണ്ടവർക്ക് മാർച്ച് 31 വരെ അവസരമുണ്ട് 

എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ

മറ്റ് എഫ്ഡികളുടെ കാര്യത്തിൽ, ബാങ്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് സാധാരണ പൗരന്മാർക്ക് 3 മുതൽ 7 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.5 മുതൽ 7.5 ശതമാനം വരെയും ആണ്. ഈ നിരക്കുകൾ 2023 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നു.