ആദായ നികുതി വകുപ്പ് കള്ളപ്പണം, വോട്ടിന് കോഴ എന്നിവയെ കുറിച്ച് അന്വേഷണം ആരംഭിച്ചു
മൊറാദാബാദ്: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നിരവധി ജൻധൻ അക്കൗണ്ടുകളിലേക്ക് നിക്ഷേപം എത്തിയത് സംശയം ഉണർത്തി. മൊറാദാബാദ് ജില്ലയിലെ 1700 ജൻധൻ അക്കൗണ്ടുകളിലേക്ക് 10000 രൂപ വീതമാണ് നിക്ഷേപിച്ചത്. 1.7 കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടത്. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി.
ഈ നിക്ഷേപം വോട്ടിനുളള കോഴയാണോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം പണത്തിന്റെ സ്രോതസ്സ് ഉൾപ്പടെ ആദായനികുതി വകുപ്പിന്റെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പണമിടപാട് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ നൽകാൻ ഇന്നലെ തന്നെ ബാങ്കുകൾക്ക് അന്വേഷണ സംഘം നിർദ്ദേശം നൽകി.
എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യം മുൻനിർത്തി 2014 ആഗസ്റ്റ് 28 നായിരുന്നു പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടിന് തുടക്കം കുറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനം ചെയ്ത 15 ലക്ഷം ഈ അക്കൗണ്ടുകളിൽ വരുമെന്നായിരുന്നു അന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നത്.
ഇക്കുറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകൾ കർശനമായി നിരീക്ഷിക്കാൻ വലിയ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം, കസ്റ്റംസ് വിഭാഗം, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയോജിത പ്രവർത്തനമാണ് നടക്കുന്നത്.
