പ്രധാനമന്ത്രി മോദി സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റേജിനടിയിൽ 'തീ'; മൂന്ന് പേർ അറസ്റ്റിൽ
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. എന്നാൽ അതീവ രഹസ്യമായി തന്നെ സുരക്ഷാ ജീവനക്കാരും ഉത്തർപ്രദേശ് പൊലീസും വീഴ്ച മറച്ചുവെക്കുകയായിരുന്നു.
അലിഗഡ്: തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിന് താഴെ തീപിടിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. സ്റ്റേജിൽ എസിയിലേക്ക് വൈദ്യുതി എത്തിച്ച വയർ ചൂടുപിടിച്ച് കത്തിയതാണെന്നാണ് പ്രാഥമിക വിവരം.
സ്റ്റേജിൽ വൈദ്യുതോപകരണങ്ങൾ സജ്ജീകരിക്കുന്നതിന് കരാറെടുത്ത കരാറുകാരനടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസും ചുമത്തി. തീപിടിച്ച ഉടൻ തന്നെ ഇത് കണ്ടെത്താൻ സാധിച്ചതിനെ തുടർന്ന് വേഗത്തിൽ തന്നെ അണച്ചു.
പ്രധാനമന്ത്രി മോദിയുടെ പ്രസംഗം തടസപ്പെട്ടില്ല. സുരക്ഷാ ജീവനക്കാരാണ് ആരും അറിയാതെ തന്നെ തീയണച്ചത്. എന്നാൽ മോദിയുടെ പ്രസംഗം തീർന്ന ഉടൻ തന്നെ കരാറുകാരനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ തൊഴിലാളികളാണ് പിടിയിലായ മറ്റ് രണ്ട് പേർ എന്നാണ് വിവരം.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. എന്നാൽ അതീവ രഹസ്യമായി തന്നെ സുരക്ഷാ ജീവനക്കാരും ഉത്തർപ്രദേശ് പൊലീസും വീഴ്ച മറച്ചുവെക്കുകയായിരുന്നു.