ബം​ഗളൂരുവിൽനിന്ന് ഷിമോ​ഗയിലേക്കും ഭദ്രാവതിയിലേക്കും കടത്തുന്നതിനിടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടയറിനുള്ളിൽ നിന്നാണ് പണം പിടികൂടിയതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. 

ബംഗളൂരു: കര്‍ണാടകയില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന് മുമ്പായി ആദായ നികുതി വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച നാല് കോടിയോളം രൂപ പിടിച്ചെടുത്തു. ബം​ഗളൂരുവിൽനിന്ന് ഷിമോ​ഗയിലേക്കും ഭദ്രാവതിയിലേക്കും കടത്തുന്നതിനിടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടയറിനുള്ളിൽ നിന്നാണ് പണം പിടികൂടിയതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. 

ടയറിനുള്ളിൽനിന്നും 2000 രൂപ നോട്ടുകെട്ടുകളാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഭദ്രാവതിയിൽ വാഹനപരിശോധനയിൽ മാത്രം 2.3 കോടി രൂപ പിടികൂടി. ബാഗൽകോട്ടിൽ ഒരുകോടിയിലധികം രൂപയും വിജയപുരയിൽ 10 ലക്ഷം രൂപയും പിടിച്ചു.

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ കോൺഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപ പിടിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് റെയ്ഡ് നടത്തുന്നതിനെ വിമർശിച്ച് കോൺഗ്രസും ജെ ഡി എസും രംഗത്തെത്തി. കഴിഞ്ഞ മാസം ബംഗളൂരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ, ശിവമോഗ എന്നിവിടങ്ങളിലെ ഭരണപക്ഷനേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.