കെ സുരേന്ദ്രന് പിന്തുണ: പിസി ജോർജ്ജിന്റെ പാർട്ടിയിൽ നിന്ന് 60 പേർ സിപിഎമ്മിൽ ചേർന്നു
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പിന്തുണക്കാനുള്ള തീരുമാനത്തിൽ വിയോജിച്ച് കേരള ജനപക്ഷം പാർട്ടി പ്രവർത്തകർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു
കോട്ടയം: പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് ജില്ലാ നേതാക്കളടക്കം 60 പേർ രാജിവച്ച് സിപിഎമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇവർക്ക് മുണ്ടക്കയത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പിന്തുണക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജി.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെജെ തോമസാണ് ഇവരെ സ്വീകരിച്ചത്. ജനപക്ഷം പൂഞ്ഞാർ മണ്ഡലം പിഡി ജോൺ എന്ന കുഞ്ഞുമോൻ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്.
ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് വ്യക്തമാക്കിയിരുന്ന പിസി ജോർജ്ജ് പിന്നീട് നിലപാട് മാറ്റുകയും മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപി കെ സുരേന്ദ്രനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോഴാണ് പിസി ജോർജ്ജ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. പാർട്ടി നേതൃത്വം ബിജെപിയുമായും എൻഡിഎയുമായും അടുക്കാൻ ശ്രമിക്കുന്നതിനെ ജനപക്ഷത്തിന്റെ പ്രവർത്തകർ തുടക്കം മുതൽ ശക്തമായി എതിർത്തിരുന്നു.