പ്രസംഗം രമ്യ ഹരിദാസിനെതിരായിരുന്നില്ല. കോൺഗ്രസും ലീഗും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. പ്രസ്താവന വളച്ചൊടിച്ചെന്ന് എ വിജയരാഘവൻ

മലപ്പുറം: രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ. പ്രസ്താവന വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. കോൺഗ്രസും ലീഗും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും എ വിജയരാഘവൻ വിശദീകരിച്ചു. 

ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനില്ല, ഇടത് മുന്നണിക്കും ഇല്ല. സ്ത്രീകൾ പൊതു രംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും എ വിജയരാഘവൻ പറഞ്ഞു. പ്രത്യേക വനിതയെ ഉദ്ദേശിച്ച് മോശം പരാമര്‍ശം നടത്തില്ല. വീട്ടിൽ ഭാര്യയും പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതു കൊണ്ടുതന്നെ അധിക്ഷേപിക്കപ്പെട്ടെന്ന് രമ്യ ഹരിദാസ് കരുതേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.

മഞ്ചേരിയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ എ വിജയരാഘവൻ സംസാരിക്കുന്നു:

ഫോട്ടോ: മുബഷീര്‍ 

പ്രസ്താവന പിൻവലിക്കാനോ മാപ്പുപറയാനോ തയ്യാറല്ല. വ്യക്തപരമായ അധിക്ഷേപം പ്രസ്താവനയ്ക്ക് പിന്നിലില്ലെന്നും എ വിജയരാഘവൻ ആവര്‍ത്തിച്ചു. രാഷ്ട്രീയമാണ് വിഷയം. അതിനപ്പുറം മറ്റൊന്നുമില്ല. പ്രസംഗവും അതിന്‍റെ പ്രാസഭംഗിയും മാത്രമാണ് അതിലുണ്ടായിരുന്നതെന്നും വിജയരാഘവൻ പറഞ്ഞു.