2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിച്ച എഎപിയുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ പാര്‍ട്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്നതായാണ് സൂചന.

ദില്ലി: പ്രവചനങ്ങളെ മറികടന്ന് മികച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയതോടെ പാര്‍ട്ടി ശക്തിപ്പെടുത്താനൊരുങ്ങി അരവിന്ദ് കെജ്‍രിവാള്‍. ബിജെപി തരംഗം കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ തീവ്രമാകുമ്പോള്‍ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലേക്കായി ആം ആദ്മി പാര്‍ട്ടി കൂടുതല്‍ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 

Add Asianetnews as a Preferred SourcegooglePreferred

തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് ലോകസഭാ സീറ്റുകളും സ്വന്തമാക്കി ബിജെപി ആധിപത്യം സ്ഥാപിച്ചതോടെ അരവിന്ദ് കെജ്‍രിവാളും ആം ആദ്മി പാര്‍ട്ടിയും പ്രതിസന്ധിയിലായിരിക്കുകയാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിച്ച എഎപിയുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ പാര്‍ട്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്നതായാണ് സൂചന. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ എംഎല്‍എമാര്‍ക്ക് കെജ്‍രിവാള്‍ വാട്ടസ്ആപ്പിലൂടെ നിര്‍ദ്ദേശം നല്‍കി.

ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ പൊതുപരിപാടികള്‍ സംഘടിപ്പിച്ച് ജനങ്ങളോട് ലോകസഭാ തെരഞ്ഞെടുപ്പില്‍ പറ്റിയ തെറ്റ് വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കരുതെന്നും എഎപിയെ അധികാരത്തിലെത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു കെജ്‍രിവാളിന്‍റെ സന്ദേശത്തിലെ ഉള്ളടക്കം. എംഎല്‍എമാര്‍ അല്ല എഎപി ടീമാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി.