അംബരീഷ് ആരാധകരും കർഷക സംഘടനാ നേതാക്കളും കന്നഡ സൂപ്പർ താരങ്ങളായ യഷ്, ദർശൻ എന്നിവരും സുമലതയ്ക്ക് പിന്തുണയുമായി എത്തി

ബെംഗലുരു: മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ നടി സുമലത അംബരീഷ് പത്രിക നൽകി. കോൺഗ്രസ് പ്രവർത്തക‍ർ ഉൾപ്പെടെ ആയിരക്കണക്കിന് അണികളുടെ അകമ്പടിയോടെ എത്തിയാണ് സുമലത പത്രിക നൽകിയത്. 

അംബരീഷ് ആരാധകരും കർഷക സംഘടനാ നേതാക്കളും കന്നഡ സൂപ്പർ താരങ്ങളായ യഷ്, ദർശൻ എന്നിവരും സുമലതയ്ക്ക് പിന്തുണയുമായി എത്തി. അതേ സമയം സുമലതയും എതിർ സ്ഥാനാർത്ഥി നിഖിൽ കുമാരസ്വാമിയും അഭിനയിച്ച സിനിമകൾ പ്രദർശിപ്പിക്കരുതെന്ന് മുഖ്യ വരണാധികാരി ദൂർദർശനോട് ആവശ്യപ്പെട്ടു.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എം പി എം എച്ച് അംബരീഷിന്‍റെ ഭാര്യ സുമലതയുടെ പ്രഖ്യാപനം. അംബരീഷിന്‍റെ പാരമ്പര്യം നില നിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്. 

"മാണ്ഡ്യയില്‍ ഞാന്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ആ വിശ്വാസം അവര്‍ക്ക് എന്നോടുമുണ്ട്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയും പാരമ്പര്യവും നിലനിര്‍ത്താനാണ് എന്‍റെ ഈ പോരാട്ടം. എന്‍റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു." സുമലത പറഞ്ഞു.

മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതോടെയാണ് കോണ്‍ഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. അതോടെ സുമലത സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ലഭിച്ചിരുന്നു. മാണ്ഡ്യക്ക് പകരം മറ്റേതെങ്കിലും സീറ്റ് സുമലതയ്ക്ക് നല്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച്ച നടത്തിയത് സുമലത ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായി. അതേസമയം,മാണ്ഡ്യയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും സുമലതയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി ദേശീയനേതൃത്വത്തിന്‍റെ തീരുമാനമെന്നും സൂചനയുണ്ട്. പിന്തുണ നൽകുന്ന കാര്യത്തിൽ ബിജെപിയുടെ തീരുമാനം കാക്കുകയാണെന്നും അവർ വ്യക്തമാക്കി.