Asianet News MalayalamAsianet News Malayalam

ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശം; പ്രഗ്യ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞെന്ന് ബിജെപി

ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നാണ് പ്രഗ്യ സിംഗ് പറഞ്ഞത്. പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെ അവരോട് പരസ്യമായി മാപ്പ് പറയാനും  നിര്‍ദേശിച്ചത്.

After backlash BJPs candidate Pragya Thakur apologises for calling Nathuram Godse a Patriot
Author
New Delhi, First Published May 16, 2019, 6:48 PM IST

ദില്ലി: മഹാത്മാഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശത്തില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞെന്ന് ബിജെപി. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നാണ് പ്രഗ്യ സിംഗ് പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ  തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യ സിംഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം വിവാദമായതോടെ ബിജെപി പ്രഗ്യയ്ക്കെതിരെ രംഗത്തെത്തി. പ്രഗ്യയുടെ ഗോഡ്സെ പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെ അവരോട് പരസ്യമായി മാപ്പ് പറയാനും  നിര്‍ദേശിച്ചതോടെയാണ് മാപ്പ് പറച്ചിലെന്നാണ് ബിജെപി വിശദീകരണം.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായല്ല ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമര്‍ശങ്ങള്‍ ബിജെപിയെ കുഴപ്പത്തില്‍ ചാടിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് കാലത്തെ വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങിയത് മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ടായിരുന്നു. 

പുൽവാമ ഭീകരാക്രമണം ബിജെപി തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആയിരുന്നു 2008 നവംബര്‍ 26 ന് മുംബൈയിൽ പാക് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പട്ടെ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ട് അവര്‍ പ്രസ്താവന നടത്തിയത്. താൻ ശപിച്ചതിനാലാണ് കാര്‍ഖരെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും കാര്‍ഖരെ ദേശ വിരുദ്ധനാണെന്നും പ്രഗ്യാ സിങ്ങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. 

മലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ത്ര കര്‍ഖരെയാണ്. തെളിവില്ലെങ്കിൽ തന്നെ വിട്ടയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും കര്‍ഖരെ അനുവദിച്ചില്ല അതിനാല്‍ കര്‍ഖരയെ ശപിച്ചുവെന്നായിരുന്നു സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞത്. പരാമര്‍ശം ബിജെപിയ്ക്ക് അകത്തും പുറത്തും ഒരു പോലെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് പ്രഗ്യാസിങ്ങിന്‍റെ പ്രസ്താവന ബിജെപി തള്ളുകയായിരുന്നു ചെയ്തത്. കര്‍ഖരെയ്ക്ക് എതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിങ് ഠാക്കൂറിന് നോട്ടീസ് നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയായിരുന്നു ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നുമുള്ള പ്രഗ്യയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസ് നല്‍കി. ഇതിന് ശേഷവും പ്രഗ്യയുടെ നാവിന് വിലങ്ങിടാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചില്ലെന്നതിന്റെ തെളിവാണ് ഒടുവിലായി അവര്‍ നടത്തിയ ഗോഡ്സെ പരാമര്‍ശം. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

Follow Us:
Download App:
  • android
  • ios