ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ അട്ടിമറി നടന്നു; ആരോപണവുമായി അഖിലേഷ് യാദവ്
പല പോളിങ് ബൂത്തുകളിലും വോട്ടിങ് വൈകിയെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അഖിലേഷ് പറഞ്ഞു.
ലഖ്നൗ: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ അസംഖറിലെ ഇവിഎമ്മുകളിലാണ് അട്ടിമറി നടന്നതെന്നാണ് അഖിലേഷ് ആരോപിക്കുന്നത്.
ഏകദേശം ആറോളം പരാതികൾ ഇവിടെ നിന്നും ലഭിച്ചുവെന്നും അഖിലേഷ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. പല പോളിങ് ബൂത്തുകളിലും വോട്ടിങ് വൈകിയെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അഖിലേഷ് പറഞ്ഞു.
ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്. ജ്യോതിരാദിത്യ സിന്ധ്യ, കീര്‍ത്തി ആസാദ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ.