പൊന്നാനി എന്‍ഡിഎ സ്ഥാനാര്‍ഥി വിടി രമയെ മലയാളസര്‍വകലാശാല അധ്യാപകൻ അപമാനിച്ചെന്ന് പരാതി
തിരൂര്‍ മലയാള സർവകലാശാലയിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനി എൻ.ഡി.എ സ്ഥാനാർത്ഥി പ്രൊഫസര്‍ വിടി രമയെ അധ്യാപകൻ അപമാനിച്ചെന്ന് പരാതി. അധ്യാപകനായ മുഹമ്മദ് റാഫിക്കെതിരെയാണ് വിടി രമയുടെ പരാതി.
മലപ്പുറം: തിരൂര്‍ മലയാള സർവകലാശാലയിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനി എൻ.ഡി.എ സ്ഥാനാർത്ഥി പ്രൊഫസര്‍ വിടി രമയെ അധ്യാപകൻ അപമാനിച്ചെന്ന് പരാതി. അധ്യാപകനായ മുഹമ്മദ് റാഫിക്കെതിരെയാണ് വിടി രമയുടെ പരാതി. മത വർഗീയ വാദിയെന്നും ഗുജറാത്ത് കലാപകാരികൾ എന്നും വിളിച്ച് ആക്ഷേപിച്ചെന്ന് വിടി രമ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
വോട്ട് ചോദിച്ച് സര്‍വകലാശാലയിലെത്തിയ സ്ഥാനാര്‍ത്ഥി ആദ്യം വൈസ് ചാന്‍സലറേയും മറ്റ് അധ്യാപകരെയും കണ്ട ശേഷമാണ് ലൈബ്രറിയിലെത്തിയത്. അവിടെയുണ്ടായിരുന്ന അധ്യാപകന്‍ മുഹമ്മദ് റാഫി അപ്രതീക്ഷിതമായി തനിക്കുനേരെ തിരിയികുകയായിരുന്നെന്ന് രമ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
വോട്ട് ചോദിച്ചെത്തിയ രമയെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നതും പുറത്തുപോകാന്‍ ആവശ്യപ്പെടുന്നതും. ഞാന്‍ നിങ്ങളെ വെറുക്കുന്നുവെന്നും പറഞ്ഞ് ഗുജറാത്തിലെ സംഭവങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു അധ്യാപകന്‍റെ പ്രതികരണം. വോട്ട് ചോദിച്ചു വന്ന സ്ഥാനാര്‍ത്ഥിയോട് മോശമായി പെരുമാറിയെന്നും അധ്യാപകന്‍റെ പെരുമാറ്റം വേദനിപ്പിച്ചുവെന്നും വിടി രമ പ്രതികരിച്ചു. വോട്ട് ചോദിക്കാനുള്ള അവകാശമുണ്ടെന്നും അത് നിഷേധിക്കുന്നത് അങ്ങേയറ്റം മോശമായ നടപടിയാണെന്നും രമ പറഞ്ഞു.