പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കാനില്ല; നിലപാട് കടുപ്പിച്ച് അൽഫോൺസ് കണ്ണന്താനം
ഇതോടെ, വിജയസാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന പത്തനംതിട്ട വേണമെന്ന നിലപാടിൽ നിന്ന് കണ്ണന്താനം പിൻമാറില്ലെന്നുറപ്പായി. പത്തനംതിട്ടയിൽ ശ്രീധരൻ പിള്ളയും സുരേന്ദ്രനും കണ്ണുണ്ട്.
ദില്ലി: ലോക്സഭാ സീറ്റില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. നിലപാട് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാടി കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നല്കി.
ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട മണ്ഡലത്തിനായി നേതാക്കൾക്കിടയിൽ ശക്തമായ വടംവലിയാണ് നടക്കുന്നത്. നേരത്തേ തന്നെ പത്തനംതിട്ട ജില്ലക്കായി എം ടി രമേശും കെ സുരേന്ദ്രനും രംഗത്തുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയർത്തിയ കാര്യമാണ് എം ടി രമേശ് ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനമായി വോട്ട് വിഹിതം കൂട്ടിയത് തന്‍റെ കൂടി പ്രവർത്തനഫലമാണെന്ന് എം ടി രമേശ് അവകാശപ്പെടുന്നുണ്ട്.
പത്തനംതിട്ട കിട്ടിയില്ലെങ്കിൽ തൃശ്ശൂർ വേണമെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. എന്നാൽ തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളിയെ കളത്തിലിറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യം.