അമേഠിയിൽ രാഹുൽഗാന്ധി വീണ്ടും പിന്നിൽ; വിധി പ്രവചനാതീതം
വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ്. നിലവിൽ 24084 വോട്ടുകൾക്ക് സ്മൃതി ഇറാനി മുന്നിട്ട് നിൽക്കുകയാണ്
അമേഠി: ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വീണ്ടും കാലിടറുന്നു. ബിജെപി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് 30000 വോട്ടിന്റെ ലീഡ് ഒരു ഘട്ടത്തിൽ ലഭിച്ചിരുന്നെങ്കിലും പിന്നീട് രാഹുൽ മുന്നിലെത്തിയിരുന്നു. വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ്. നിലവിൽ 24084 വോട്ടുകൾക്ക് സ്മൃതി ഇറാനി മുന്നിട്ട് നിൽക്കുകയാണ്.
അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് ലക്ഷത്തിലേറെ വോട്ടിന്‍റെ ലീഡാണ് വയനാട് രാഹുലിന് നല്‍കിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും കാതങ്ങള്‍ പിന്നിലാക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്.
അതേസമയം, സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോൺഗ്രസ്. ഇത്തവണ എന്തായാലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.