'അതീവ പ്രകോപനപരമായ പരാമർശം'; അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക്
48 മണിക്കൂർ നേരത്തേക്കാണ് അസംഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്. ഉത്തർപ്രദേശിലെ രാംപൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അസംഖാൻ ഇത് രണ്ടാം തവണയാണ് നടപടിക്ക് വിധേയനാകുന്നത്.
ദില്ലി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സമാജ്‍വാദി പാർട്ടി നേതാവ് അസംഖാന് വീണ്ടും പ്രചരണ വിലക്ക്. 48 മണിക്കൂർ നേരത്തേക്കാണ് അസംഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്. നാളെയും മറ്റന്നാളും അസംഖാന് പ്രചരണം നടത്താനാകില്ല. ഉത്തർപ്രദേശിലെ രാംപൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അസംഖാൻ ഇത് രണ്ടാം തവണയാണ് നടപടിക്ക് വിധേയനാകുന്നത്.
ജില്ലയിലെ ഇലക്ഷൻ സംവിധാനത്തിനെതിരെ അതീവ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനാണ് വിലക്ക്. വർഗ്ഗീയ പരാമർശം നടത്തിയതിനും കൂടി ചേർത്താണ് നടപടി.
സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ മൂന്ന് ദിവസത്തെ വിലക്ക് നൽകിയിരുന്നു. എസ്‍പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെയാണ് അസംഖാൻ 'കാക്കി അടിവസ്ത്രം' ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്. വിഷയത്തിൽ അസംഖാനെതിരെ കേസും എടുത്തിരുന്നു.