ചാലക്കുടി മണ്ഡലം; ബെന്നി ബെഹനാൻ പ്രചാരണരംഗത്തേക്ക് മടങ്ങി വരുന്നു
ഞായറാഴ്ച പുത്തൻകുരിശിൽ നടക്കുന്ന വാഹനറാലിയിൽ പങ്കെടുത്ത് കൊണ്ടാണ് ബെന്നി ബെഹനാന്‍റെ മടങ്ങിവരവ്. എകെ ആന്‍റണിയും സ്ഥാനാർത്ഥിയുടെ രണ്ടാം വരവിന് ആവേശം പകരാൻ എത്തും.
ചാലക്കുടി: ഹൃദയാഘാതത്തെ തുടർന്നുള്ള വിശ്രമത്തിന് ശേഷം ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ പ്രചാരണരംഗത്തേക്ക് മടങ്ങി എത്തുന്നു. മറ്റന്നാള്‍ (ഞായറാഴ്ച) പുത്തൻകുരിശിൽ നടക്കുന്ന വാഹനറാലിയിൽ പങ്കെടുത്ത് കൊണ്ടാണ് മടങ്ങിവരവ്. എകെ ആന്‍റണിയും സ്ഥാനാർത്ഥിയുടെ രണ്ടാം വരവിന് ആവേശം പകരാൻ എത്തും.
'ബെന്നി ചേട്ടാ വിശ്രമിക്കൂ ഞങ്ങളുണ്ടെന്ന' ടാഗ്‍ലൈനോടെ ചാലക്കുടിയില്‍ എംഎൽഎമാർ കളം നിറഞ്ഞപ്പോള്‍ കാക്കനാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബെന്നി ബെഹനാന്‍. സ്ഥാനാർത്ഥിയുടെ അസാന്നിധ്യത്തിൽ മണ്ഡലത്തിലെ യുവ എംഎൽഎമാരായ റോജി എം ജോണും എൽദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും അൻവർ സാദത്തും ബെന്നി ബെഹനാന് വേണ്ടി പ്രചാരണവേദികള്‍ സജീവമാക്കി. തനിക്കായി അണികളും എംഎല്‍എമാരും വെയിൽ കൊള്ളുമ്പോള്‍ വിശ്രമം മതിയാക്കി കളത്തിലിറങ്ങാൻ ഉള്ള വെമ്പലിലായിരുന്നു ബെന്നി ബെഹനാൻ. ആ കാത്തിരിപ്പ് ഞായറാഴ്ച അവസാനിക്കും.
ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് കാക്കനാട്ടെ ആശുപത്രിയിൽ നിന്ന് ബെന്നി ബെഹനാൻ തൃക്കാക്കരയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം അഞ്ചാം തീയതി ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായ സ്ഥാനാർത്ഥി, പത്ത് ദിവസത്തെ ഇടവേളയ്ക്കൊടുവിലാണ് പ്രചാരണരംഗത്തേക്ക് മടങ്ങി വരുന്നത്.