ഹരിയാനയിൽ വീണ്ടും ബിജെപി സർക്കാര്‍; ജെജെപി-ബിജെപി സഖ്യമെന്ന് അമിത് ഷാ
ഹരിയാനയിൽ ജെജെപിയുമായി ചേർന്ന് ബിജെപി സർക്കാരുണ്ടാക്കുമെന്ന് അമിത് ഷാ. ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് അമിത് ഷാ. നാളെ ഗവർണ്ണറെ കാണുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ.
ദില്ലി: ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ദില്ലിയില്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ ബിജെപി ഗവര്‍ണ്ണറെ കാണും.
അമിത് ഷായുടെ ദില്ലിയിലെ വസതിയില്‍ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും ജെജെപിയും ധാരണയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കും ഉപമുഖ്യമന്ത്രി പദം ജെജപിക്കുമെന്ന ഫോര്‍മുലയില്‍ ചര്‍ച്ച വിജയിച്ചു. പിന്നാലെ മാധ്യമങ്ങളെ കണ്ട അമിത് ഷാ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്കെന്ന് പ്രഖ്യാപിച്ചു.
സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് ജെജെപിയെ കോണ്‍ഗ്രസ് ചാക്കിടാന്‍ നോക്കിയെങ്കിലും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ ഇടപെടലാണ് പാര്‍ട്ടിയെ ബിജെപി പാളയത്തിലേക്ക് എത്തിച്ചത്. ജെജെപിയിലെ വലിയൊരു വിഭാഗവും ബിജെപി സഖ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. സ്വതന്ത്രരുടേതടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവലഭൂരിപക്ഷമായ 46 മറികടന്നെങ്കിലും സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ജെജെപിയെ ബിജെപി ക്ഷണിക്കുകയായിരുന്നു. മാത്രമല്ല ജാട്ടുകള്‍ക്കിടയിലെ ജെജെപിയുടെ സ്വാധീനത്തേയും ഒപ്പം ചേര്‍ക്കാമെന്ന് ബിജെപി കരുതുന്നു.
ഇതിനിടെ, ലൈംഗിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഗീതക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും ഹരിയാന ലോക് ഹിത് പാര്‍ട്ടി എംഎല്‍എയുമായ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയതിനെതിരെ ബിജെപിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നു. നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉമാഭാരതി, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.